എസ്.സി.ഒയില്‍ ഇന്ത്യന്‍ ഇടിമുഴക്കം; നിലപാട് ഉറക്കെ പറഞ്ഞ് മോദി, പിന്തുണച്ച് ചൈന

പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ എന്നിവര്‍ എസ്.സി.ഒ. ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ എന്നിവര്‍ എസ്.സി.ഒ. ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നു

ടിയാന്‍ജിന്‍: ഭീകരത നേരിടുന്നകാര്യത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കെതിരേ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണസംഘടനയുടെ (എസ്‌സിഒ) 25-ാം വാര്‍ഷിക ഉച്ചകോടിയില്‍ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഏപ്രില്‍ 22-ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യയുടെ മനഃസാക്ഷിക്കുനേരേയുള്ള ആക്രമണം മാത്രമല്ല, മാനവരാശിയില്‍ വിശ്വസിക്കുന്ന എല്ലാരാജ്യങ്ങള്‍ക്കുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം. ''ഭീകരവാദത്തെ ചില രാജ്യങ്ങള്‍ പരസ്യമായി പിന്തുണയ്ക്കുന്നതിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ''യെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി ചോദിച്ചു. ''എല്ലാതരത്തിലും രൂപത്തിലുമുള്ള ഭീകരതയ്ക്കുനേരേ ഒരുമിച്ചുപോരാടണം. അത് മാനവരാശിയോടുള്ള കടമയാണ്'' -മോദി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പാകിസ്താന്‍കൂടി അംഗരാജ്യമായ എസ്‌സിഒ, ഉച്ചകോടിയുടെ അവസാനദിനമായ തിങ്കളാഴ്ച സംയുക്തപ്രസ്താവനയിറക്കി. ആക്രമണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട സംഘടന, ഭീകരതയെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ അനുകൂലിക്കുകയുംചെയ്തു.

ജൂണില്‍ ചൈനയില്‍നടന്ന എസ്സിഒ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തില്‍ കൊണ്ടുവന്ന സംയുക്തപ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ പരാമര്‍ശിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അതില്‍ ഒപ്പിടാതെ ഇറങ്ങിപ്പോന്നിരുന്നു.

ഗാസയിലെ യുദ്ധത്തെയും പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഖുസ്‌ദൊര്‍, ജാഫര്‍ എക്‌സ്പ്രസുകള്‍ക്കുനേരേയുണ്ടായ ഭീകരാക്രമണങ്ങളെയും എസ്‌സിഒ അപലപിച്ചു. ഭീകരതയെ തുടച്ചുനീക്കുകയെന്നതാണ് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും പറഞ്ഞു.

Content Highlights: Modi Condemns Terrorism at SCO Summit