ഹൂതികൾക്കെതിരായ സൈനിക നടപടികൾ ചോർന്ന സംഭവം: യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

Mike Waltz | Photo: AFP
Mike Waltz | Photo: AFP

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് രാജി വയ്ക്കുന്നു. വാര്‍ട്ട്‌സ് സ്ഥാനമൊഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുണൈറ്റഡ് നാഷനില്‍ അമേരിക്കയുടെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ആയിരിക്കും അമേരിക്കയുടെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.

യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ട്ട്‌സ് രാജിവച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്‌സ്.

യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികളുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ലഭിച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെച്ചേര്‍ത്ത് 'സിഗ്നല്‍' ആപ്പില്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ 'അറ്റ്‌ലാന്റിക്' വാരികയുടെ പത്രാധിപരും ഉള്‍പ്പെട്ടതായിരുന്നു വിവാദം.ഇത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ഫോക്സ്ന്യൂസിലെ അഭിമുഖത്തില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി വാള്‍ട്സ് പറഞ്ഞു. രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് തുടങ്ങിയവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് 'അറ്റ്‌ലാന്റിക്' പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് ഉണ്ടായിരുന്നത്. ഗോള്‍ഡ്ബെര്‍ഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാള്‍ട്സ് ആണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ 'അറ്റ്‌ലാന്റിക്'പ്രസിദ്ധീകരിച്ചു.

Content Highlights: Trump confirms Mike Waltz will be replaced as national security adviser