ജപ്പാനിൽ സുനാമിത്തിര, കനത്ത ജാഗ്രതയിൽ രാജ്യം; ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചു

ടോക്യോ: വൻ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വലിയ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടു. നേരത്തേ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരുന്നത്.
കുജി തുറമുഖത്ത് 80 സെന്റീമീറ്റർ ഉയരത്തിൽ തിരമാലകളുണ്ടായി. മറ്റൊരു തുറമുഖത്ത് 40 സെന്റീമീറ്റർ ഉയരത്തിലും തിരമാലകൾ രൂപപ്പെട്ടതായി രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് രാജ്യം. അടിയന്തര സേവനങ്ങൾക്കായി എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. മറ്റ് നാശനഷ്ടങ്ങളും സാഹചര്യവും വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ടോക്യോയ്ക്കും അമോറിക്കുമിടയിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വൈദ്യുതി കമ്പനികൾ ഉൾപ്പെടെ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ടോക്യോ ഇലക്ട്രിക് പവർ കമ്പനിയും ടോഹോകു ഇലക്ട്രിക് പവറും പരിശോധനകൾ നടത്തി. നിലവിൽ അടച്ചിട്ടിരിക്കുന്ന ഒനാഗാവ ആണവ നിലയത്തിലും പരിശോധനകൾ നടത്തിവരികയാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. സുനാമി തിരമാലകൾ കാരണം നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിതമായ ഇടം വിട്ടു പോകരുതെന്നും’ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: A 7.4 magnitude earthquake struck Northern Japan in 2026., Tsunami waves were recorded at multiple ports, including Kuji., The government has deployed an emergency task force to assess damage., Residents in coastal and riverside areas are urged to relocate to higher ground immediately.