യെമെനിലും ഇസ്രയേൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ആക്രമണം ജനവാസകേന്ദ്രങ്ങളിൽ

യെമെനിലെ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പടർന്ന തീജ്വാല | AP
യെമെനിലെ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പടർന്ന തീജ്വാല | AP

സനാ: ഖത്തറില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ യെമെനിലും ഇസ്രയേല്‍ ആക്രമണം. യെമെന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫ് ഗവര്‍ണറേറ്റിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.  

സനായിലെ അല്‍-തഹ്രീര്‍ പരിസരത്തെ വീടുകള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ സ്ഥാപനം, അല്‍-ജൗഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ കോമ്പൗണ്ട് എന്നിവയുള്‍പ്പെടെ സാധാരണക്കാര്‍ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് പ്രകാരം, സനായുടെ തെക്കുപടിഞ്ഞാറുള്ള ആരോഗ്യമേഖലയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്. 

അതേസമയം, ഇസ്രയേല്‍ ജെറ്റുകള്‍ക്കുനേരെ തങ്ങളുടെ ഭൂതല-വ്യോമ മിസൈലുകള്‍ ഉപയോഗിച്ചെന്നും ഇതോടെ ചില ഇസ്രയേല്‍ ജെറ്റുകള്‍ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനികവക്താവ് യഹ്യ സരീ പറഞ്ഞു. ഇസ്രയേലിന് നേരെ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് യെമെനിലെ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു.

ബോംബാക്രമണം നടത്തിയത് യെമെന്‍ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. തലസ്ഥാനമായ സനായിലെ പവര്‍പ്ലാന്റ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Content Highlights: Death Toll Rises to 35 in Israeli Strikes on Yemen's Sanaa and Al-Jawf