റെയ്‌സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, രാജ്യത്തും ശത്രുക്കള്‍; അവസാനിക്കാതെ അഭ്യൂഹങ്ങള്‍

1. ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലം 2. ഇബ്രാഹിം റെയ്‌സി. Photo - AP
1. ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലം 2. ഇബ്രാഹിം റെയ്‌സി. Photo - AP

റാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. മരണത്തിൽ ശത്രുരാജ്യങ്ങൾക്കടക്കം പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോ​ഗികമായ വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. റെയ്സിക്ക് രാജ്യത്തിനുള്ളിൽ തന്നെ നിരവധി ശത്രുക്കൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭരണത്തിൽ വിമർശനമുന്നയിച്ച സഹപ്രവർത്തകരെ അദ്ദേഹം ഒതുക്കിയതായും റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ രാജ്യത്തിനകത്ത് തന്നെ അദ്ദേഹത്തോട് ശത്രുതയുള്ളവർക്ക് മരണത്തിൽ പങ്കുണ്ടായേക്കാമെന്ന് സംശയിക്കുന്നവരുമുണ്ട്. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തകളുണ്ട്. എന്നാൽ പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. 

മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്നയാൾ കൂടിയാണ് റെയ്സി. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാനായി നിയമിതമായ സമിതിയിലെ റെയ്‌സിയുടെ അംഗത്വമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ ഉപരോധം.

ഇറാന്റെ ദരിദ്രമായ സാമ്പത്തികസ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷവും റെയ്‌സിയുടെ കാലത്ത് രൂക്ഷമായിരുന്നു. 2017-ല്‍ തുടര്‍ഭരണം ലഭിച്ച ഹസന്‍ റൂഹാനിയുടെ കാലത്ത് തുടങ്ങിയ ജനരോഷത്തിന്റെ തുടര്‍ച്ചയായിരുന്നു റെയ്‌സിയുടെ കാലത്ത് കണ്ടത്. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ പ്രതിരോധമേഖലയ്ക്ക് പ്രധാന്യംകൊടുക്കുന്നുവെന്ന ആരോപണം റെയ്‌സിയുടെ ഭരണകാലം കേട്ടു. ഇറാന്റെ മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമീനി മരിച്ചതിനെത്തുടര്‍ന്നുണ്ടായ ജനമുന്നേറ്റം റെയ്‌സി കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. 500-ലേറെ പേര്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. ഏഴുപേരെ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മതകാര്യപോലീസിനെ ഇറാന്‍ പിരിച്ചുവിട്ടു. ഇത്തരം നടപടികള്‍ റെയ്‌സിക്ക് രാജ്യത്തിനകത്ത് തന്നെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണത്തിൽ ഇസ്രയേലിന് പങ്കുണ്ടോ ?

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ഇസ്രയേലിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങളും ദീര്‍ഘകാലമായി ശത്രുചേരിയിലായതിനാല്‍ ആ വാദങ്ങള്‍ക്ക് ബലമുണ്ട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തീവ്രമായ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ഏപ്രിലില്‍ ദമാസ്‌കസിലെ ഇറാനിയന്‍ നയതന്ത്രകെട്ടിടം ഇസ്രയേല്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടു. പിന്നാലെ ഇറാന്‍ ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി. 120 ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ടു.

എന്നാല്‍ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കുന്ന നിലയിലേക്ക് ഇസ്രയേല്‍ പോകില്ലെന്നും വാദങ്ങളുണ്ട്. കാരണം ഒരു രാഷ്ട്രത്തിന്റെ തലവനെ വധിക്കുന്നത് അതീവ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. യുദ്ധം വിളിച്ചുവരുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ റെയ്‌സിയെ പോലുള്ള നേതാവിനെ വധിക്കാന്‍ ഇസ്രയേല്‍ എടുക്കില്ലെന്നാണ് പറയപ്പെടുന്നത്. ആഗോളതലത്തില്‍ ജനപ്രിയനായ ഒരു നേതാവല്ല റെയ്‌സിയെന്നും ഇറാന്റെ സുപ്രധാന പദ്ധതികള്‍ തീരുമാനിക്കുന്നതില്‍പോലും അദ്ദേഹത്തിന് വലിയ റോളില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പങ്കില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢനീക്കങ്ങളുടെ തെളിവുകളില്ലെന്ന് യുഎസ് സെനറ്റ് മെജോറിറ്റി ലീഡര്‍ ചക് ഷുമര്‍ പ്രതികരിച്ചു.  

ഭരണഘടന പ്രകാരം, ഇബ്രാഹിം റെയ്‌സിയുടെ മരണത്തെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റാകുക നിലവിലെ പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബര്‍ (69) ആണ്. ഇദ്ദേഹത്തിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊഖ്ബർ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക.

കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്. ഇറാൻ പരമോന്നത നേതാവ് അലി ഖമീനിയുമായി വളരെ അടുപ്പമുള്ള നേതാവാണ് മൊഖ്ബര്‍. 
 

Content Highlights: Iran Presidents fatal chopper crash prompts conspiracy theories