പോരാട്ടവീര്യം പ്രദർശിപ്പിച്ച് തെരുവിലിറങ്ങി ലക്ഷങ്ങൾ; ഇറാനിൽ പടുകൂറ്റൻ റാലി

#ന്യൂസ് ഡെസ്ക്
ഇറാനിലെ റാലിയിൽ ആയുധങ്ങളുമായി സ്ത്രീകൾ | Photo: AP
ഇറാനിലെ റാലിയിൽ ആയുധങ്ങളുമായി സ്ത്രീകൾ | Photo: AP

ടെഹ്‌റാൻ: ഇറാനിൽ സന്നദ്ധ സൈനിക പരിശീലനത്തിന് റജിസ്റ്റർ ചെയ്യാൻ 'ജൻഫദാ-യെ ഇറാൻ' കാമ്പെയിന്റെ ഭാഗമായി വൻ റാലി നടന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ റാലിയാണ് ഇതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തതായി ഇറാൻ അധികൃതർ അറിയിച്ചു.

ആയുധങ്ങളും ഇറാനിയൻ പതാകയുമേന്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ടെഹ്‌റാനിലെ തെരുവുകളിലൂടെ മാർച്ച് നടത്തി. റാലിയിൽ യു.എസിനും ഇസ്രയേലിനുമെതിരായ മുദ്രാവാക്യങ്ങളും ഉയർന്നു. ചിലർ യുഎസിന്റെയും ഇസ്രയേലിന്റെയും പതാകകൾ നിലത്തിട്ട് ചവിട്ടി. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും റാലിക്ക് സാക്ഷികളായിരുന്നു.

സൈനിക ഉപകരണങ്ങളുടെ പ്രദർശനവും റാലിയിലുണ്ടായി. വിമാനവേധ ആയുധങ്ങൾ, റവല്യൂഷനറി ഗാർഡ് ഉപയോഗിക്കുന്ന ഡ്രോണുകൾ, മെഷീൻ ഗണ്ണുകൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു. പുതിയ സന്നദ്ധസേനയെ പരിശീലിപ്പിക്കുന്നത് റവല്യൂഷനറി ഗാർഡിനും ബസിജ് സേനയ്ക്കും പുറമേ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന് കൂടുതൽ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ഇറാൻ പറയുന്നത്.

ആറ് ലക്ഷത്തിലേറെ പേരാണ് സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതെന്ന് റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹസൻ ഹസൻസാദെ പറഞ്ഞു. പരിശീലനത്തിൽ 10 ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ടെഹ്‌റാനിൽ മാത്രം മൂന്ന് ലക്ഷത്തിലേറെ പേർ റാലിയിൽ പങ്കെടുത്തെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ കണക്ക്.

Content Highlights: Hundreds of thousands took to the streets of Tehran in Iran's largest rally since recent conflicts began. Part of the 'Janfada-ye Iran' volunteer military recruitment drive, the march featured heavy weaponry and anti-US slogans.