ബോർഡ് ഓഫ് പീസ്: യുഎസ് ക്ഷണം പുനഃപരിശോധിച്ച് ഇന്ത്യ; ആദ്യയോഗത്തിൽ നിരീക്ഷകരാജ്യമായി സാന്നിധ്യം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിന്റെ ആദ്യയോഗത്തിൽ ഇന്ത്യ ഒരു നിരീക്ഷകരാജ്യമായി പങ്കെടുത്തു. ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസ് ക്ഷണം പുനഃപരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. യുഎസിലെ ഇന്ത്യൻ എംബസി ചാർജ് ഡി'അഫയേഴ്സ് നാംഗ്യ സി. ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ബോർഡിന്റെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം അത് സ്വീകരിക്കുമോ എന്ന് ഇന്ത്യ പ്രതികരിച്ചില്ല. ദാവോസിലെ ലോഞ്ചിലും പങ്കെടുത്തില്ല. പിന്നീട്, ഫെബ്രുവരി 12ന് വിദേശകാര്യ മന്ത്രാലയം ഈ നിർദേശം പരിഗണനയിലാണെന്ന് അറിയിച്ചു. "ഗാസ ഉൾപ്പെടെയുള്ള മുഴുവൻ മേഖലയിലും ദീർഘകാലവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിനുള്ള വഴിയൊരുക്കുന്ന എല്ലാ സംരംഭങ്ങളെയും ഞങ്ങളുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാൽ, ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഞങ്ങൾ നിലവിൽ അത് പുനഃപരിശോധിക്കുകയാണ്," വിദേശകാര്യമന്താലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ പൂർണ അംഗമായില്ലെങ്കിലും ബോർഡുമായി സംവദിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ പ്രതിനിധിസാന്നിധ്യം വ്യക്തമാക്കുന്നു.
ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ട്രംപ് അവതരിപ്പിച്ച ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് സമാനമായ ഒരു സംഘടനയായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ മേൽനോട്ടം വഹിക്കാനും ഭരണം പുനഃസ്ഥാപിക്കാനും അതിൽ ഒരു പങ്ക് വഹിക്കാനും ലക്ഷ്യമിട്ടുള്ള സംഘടനയാണിത്.
യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിൽ, അസർബൈജാൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനീഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്, അതേസമയം ഇന്ത്യയും യൂറോപ്യൻ യൂണിയനും നിരീക്ഷകരായി പങ്കെടുത്തു.
യോഗത്തിൽ, കസാഖിസ്ഥാൻ, അസർബൈജാൻ, യുഎഇ, മൊറോക്കോ, ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാൻ, കുവൈത്ത് എന്നീ ഒമ്പത് അംഗങ്ങൾ ഗാസയ്ക്കുള്ള ദുരിതാശ്വാസ പാക്കേജിനായി സംയുക്തമായി 7 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യാൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ബോർഡ് ഓഫ് പീസിനായി യുഎസ് 10 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു, എന്നാൽ ഈ പണം എന്തിനുവേണ്ടി ഉപയോഗിക്കുമെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര സുരക്ഷാ സേനയുടെ കമാൻഡർ മേജർ ജനറൽ ജാസ്പർ ജെഫേഴ്സ്, മൊറോക്കോ, കസാഖിസ്ഥാൻ, കൊസോവോ, അൽബേനിയ എന്നിവ ഗാസയിലേക്ക് ആയിരക്കണക്കിന് സൈനികരെ അയക്കാൻ വാഗ്ദാനം ചെയ്തതായും, ഈജിപ്തും ജോർദാനും ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുമെന്നും അറിയിച്ചു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന് ബദലായി ബോർഡിനെ ട്രംപ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി ആശങ്കയുയർന്ന സാഹചര്യത്തിൽ, രാജ്യം ഐക്യരാഷ്ട്രസഭയുമായി വീണ്ടും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭ കൂടുതൽ ശക്തമാകും. ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. "ഞങ്ങൾ ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തും. അതിന്റെ സൗകര്യങ്ങൾ നല്ലതാണെന്ന് ഞങ്ങൾ ഉറപ്പാക്കും. അവർക്ക് സഹായം ആവശ്യമുണ്ട്, പണത്തിന്റെ കാര്യത്തിൽ അവർക്ക് സഹായം ആവശ്യമുണ്ട്. ഞങ്ങൾ പണത്തിന്റെ കാര്യത്തിൽ അവരെ സഹായിക്കും, ഐക്യരാഷ്ട്രസഭ നിലനിൽക്കുന്നതായി ഞങ്ങൾ ഉറപ്പാക്കും," ട്രംപ് പറഞ്ഞു.
Content Highlights: India attended Donald Trump`s Board of Peace meeting as an observer, exploring potential membership. This move signals India`s engagement with peace initiatives.