യുഎസ് വ്യാപാരം:ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുംകുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്,അയൽ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് തീരുവകുറച്ചതായി ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചത്.

പുതിയ വ്യവസ്ഥപ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്കാണ്. പാകിസ്താൻ 19 ശതമാനം, ബംഗ്ലാദേശ് 20 ശതമാനം, വിയറ്റ്‌നാം 19 ശതമാനം, മലേഷ്യ 19 ശതമാനം, കമ്പോഡിയ 19 ശതമാനം, തായ്‌ലന്റ് 19 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ താരിഫ് നിരക്ക്. ഇന്ത്യയുടെ പ്രധാന വ്യാപാര പ്രതിയോഗിയായ ചൈനയ്ക്ക് 37 ശതമാനമാണ് തീരുവ. ബ്രസീൽ 50 ശതമാനം, ദക്ഷിണാഫ്രിക്ക 30 ശതമാനം, മ്യാൻമർ 40 ശതമാനം, ലാവോസ് 40 ശതമാനം. ഇങ്ങനെയാണ് ഉയർന്ന തീരുവയുള്ള രാജ്യങ്ങളുടെ കണക്ക്.

യുകെ ആണ് ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യം. പത്ത് ശതമാനമാണ് അവരുടെ തീരുവ. യുറോപ്യൻ യൂണിയൻ 15 ശതമാനം, ജപ്പാൻ 15 ശതമാനം, സ്വിറ്റ്‌സർലന്റ് 15 ശതമാനം-എന്നിങ്ങനെയാണ് കുറഞ്ഞ തീരുവയുള്ള രാജ്യങ്ങളുടെ കണക്ക്.

വ്യാപാരക്കരാറെന്ന് ട്രംപ് പറയുമ്പോഴും ഇത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്.

തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക മേഖലയിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlights: India becomes the Asian nation with the lowest tariff after US President Trump announces a trade agreement, reducing duties from 25% to 18%. Discover the new trade landscape.