അതിദരിദ്രർ ജീവിക്കുന്ന 5 രാജ്യങ്ങളിൽ ഇന്ത്യയും; ലോകത്ത് 110 കോടിപേർ കൊടും ദാരിദ്ര്യത്തിൽ

യു.എൻ.: ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളിൽ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേർന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമാണിത്.
ലോകത്താകമാനം 110 കോടി ജനങ്ങളാണ് കൊടുംദാരിദ്ര്യത്തിന്റെ പിടിയിലുള്ളത്. അതിൽ പാതിയും (58.4 കോടി) കുട്ടികളാണ്. ഇന്ത്യയിൽ 23.4 കോടിപ്പേരാണ് ദാരിദ്ര്യത്തിൽ ജീവിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. പാകിസ്താൻ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആർ. കോംഗോ (6.6 കോടി) എന്നിവയാണ് മറ്റു നാലുരാജ്യങ്ങൾ.
ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ചുരാജ്യങ്ങളിൽനിന്നാണ്. 40 ശതമാനംപേർ യുദ്ധവും അശാന്തിയും നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരാണ്. ശൗചാലയസൗകര്യം, പാർപ്പിടം, പാചക ഇന്ധനം തുടങ്ങി വിവിധ മാനദണ്ഡങ്ങളനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്. 110 കോടിപ്പേരിൽ 82.8 കോടിപ്പേർ മതിയായ ശൗചാലയസൗകര്യമില്ലാത്തവരും 88.6 കോടിപ്പേർ പാർപ്പിടമില്ലാത്തവരുമാണ്.
Content Highlights: India among five countries where most poor live