ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിച്ച് ബൊളീവിയ;സ്ഥാനപതികളെ തിരികെവിളിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ

ഗാസയില്‍നിന്നുള്ള ദൃശ്യം | AFP
ഗാസയില്‍നിന്നുള്ള ദൃശ്യം | AFP

ലാ പാസ്: ഗാസയില്‍ മനുഷ്യത്വരഹിതമായി ആക്രമണം തുടരുന്ന സാഹചര്യത്തില്‍  ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ. അയല്‍രാജ്യങ്ങളായ ചിലിയും കൊളംബിയയും തങ്ങളുടെ സ്ഥാനപതികളെ ഇസ്രയേലില്‍ നിന്ന് തിരിച്ചു വിളിക്കുകയും ചെയ്തു. 

'ഗാസ മുനമ്പില്‍ നടക്കുന്ന വിനാശകരവും, അനുയോജ്യമല്ലാത്തതുമായ ഇസ്രയേല്‍ സൈനിക ആക്രമണത്തെ നിഷേധിച്ചും അപലിപിച്ചുകൊണ്ടും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു'- ബൊളീവിയയുടെ വിദേശകാര്യ സഹമന്ത്രി ഫ്രെഡി മാമനി പറഞ്ഞു. 

ഗാസയിലേക്ക് മാനുഷിക സഹായം അയക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. പതിനായിരത്തിലധികം പൗരന്മാരുടെ മരണത്തിനും പലസ്തീന്‍കാരുടെ നിര്‍ബന്ധിത പലായനത്തിനും കാരണമായ ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം തീവ്രവാദത്തിനും ഇറാന്‍ ഭരണകൂടത്തിന്റെ മതാധികാരത്തിനും ബൊളീവിയ കീഴടങ്ങിയതാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ലൂയിസ് ആര്‍സെ പ്രസിഡന്റ് ആയി സ്ഥാനമേറ്റപ്പോള്‍ തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

 ബൊളീവിയയുടെ തീരുമാനത്തെ ഹമാസ്  സ്വാഗതം ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങളും ഇതുപോലെ ബന്ധം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: bolivia cuts diplomatic ties with israel over gaza attack