ബലൂചിസ്താനിൽ സംഘർഷം കടുക്കുന്നു; 52 പാക് സൈനികരെ വധിച്ചതായി ബിഎൽഎ

ക്വറ്റ: ബലൂചിസ്താനിലുടനീളം സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള തീയതികളിലായി നടത്തിയ ആക്രമണ പരമ്പരകളിൽ 52 പാകിസ്താൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി ( BLA). 28 ആക്രമണങ്ങൾ നടത്തിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. പാസ്‌നി, ഖാരാൻ, കലാത്, തുർബത്ത്, മസ്തൂങ്, സൂറാബ്, തുംപ്, പിഷിൻ, ഝൽ മഗ്‌സി, നോഷ്‌കി, ചാഘി, ക്വറ്റ എന്നീ പ്രദേശങ്ങളിലാണ് ബി.എൽ.എ ആക്രമണങ്ങൾ നടത്തിയത്. പാകിസ്താൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ 12 പോരാളികൾ കൊല്ലപ്പെട്ടതായി ബി.എൽ.എ വക്താവ് ജീയന്ദ് ബലൂച് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗ്വാദറിലെ പാസ്‌നിയിൽ സംയുക്ത പോലീസ് പോസ്റ്റും കോസ്റ്റൽ പോലീസ് ചെക്ക് പോസ്റ്റുകളും ആക്രമിച്ച ബി.എൽ.എ സൈനിക സാമഗ്രികൾ പിടിച്ചെടുത്തു. മസ്തൂങ്ങിലെ ഖാദ്‌കോചയിൽ ഐ.ഇ.ഡി സ്‌ഫോടനത്തിലൂടെയും ഗറില്ലാ ആക്രമണത്തിലും 4 സൈനികരും, സൂറാബിൽ 7 സൈനികരും കൊല്ലപ്പെട്ടു. പിഷിനിലെ സിയാറത്ത് ക്രോസിൽ ബി.എൽ.എയുടെ 'ഫത്തേ സ്‌ക്വാഡ്' നടത്തിയ ആക്രമണത്തിൽ 18 പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നിങ്ങനെയാണ് ബിഎൽഎ അവകാശപ്പെടുന്നത്.
ഇതിന് പുറമെ ക്വറ്റയിൽ അബ്ദുൾ റഹ്‌മാൻ ലങ്കോവ്, റഹ്‌മത് സഈദ് എന്നിവരെ വധിച്ചതിന്റെ ഉത്തരവാദിത്വവും സംഘടന ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്നാരോപിച്ചാണ് ഇവരെ വധിച്ചത്. ബലൂചിസ്താൻ അവാമി പാർട്ടിയുടെ ജില്ലാ പ്രസിഡന്റും യൂണിയൻ കൗൺസിൽ ചെയർമാനുമായിരുന്നു അബ്ദുൾ റഹ്‌മാൻ ലങ്കോവ്. സെപ്റ്റംബർ ആദ്യവാരം നോഷ്‌കിയിലെ കില്ലി ബട്ടോ പ്രദേശത്തുള്ള ഇദ്ദേഹത്തിന്റെ വീടിന് നേരെ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഇദ്ദേഹം സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. ക്വറ്റയിൽവെച്ചാണ് റഹ്‌മത് സഈദ് കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെ ഓപ്പറേറ്റീവുകളായി ഇവർ പ്രവർത്തിച്ചുവെന്നാരോപിച്ചാണ് തങ്ങൾ ഇവരെ ലക്ഷ്യമിട്ടതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
എന്നാൽ, പ്രവിശ്യയിലെ ഖാരാൻ, വാഷുക് ജില്ലകളിൽ നടത്തിയ സൈനിക നടപടികളിൽ 11 ബലൂച് ഭീകരവാദികളെ വധിച്ചതായി പാകിസ്താൻ സൈന്യവും വ്യക്തമാക്കി. ഖാരാനിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച 8 പ്രക്ഷോഭകരെ സെപ്റ്റംബർ 6-നും, വാഷുകിൽ 3 പേരെ തൊട്ടടുത്ത ദിവസവും സുരക്ഷാ സേന വധിച്ചതായി പാകിസ്താൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു.
Content Highlights: Baloch liberation army claims responsibility for attacks across Balochistan, killing 52 Pakistani soldiers and losing 12 fighters in September 2023.