അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

#ന്യൂസ് ഡെസ്ക്
Photo: 'X' @AlArabiya_Brk
Photo: 'X' @AlArabiya_Brk

ബാഗ്ദാദ്: ഇറാഖിൽ മേരിക്കൻ മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസണെ ഒരു സംഘം തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കിയുള്ള പ്രതികളെ കണ്ടെത്താനും മാധ്യമപ്രവർത്തകയെ സുരക്ഷിതമായി മോചിപ്പിക്കാനുമുള്ള ഊർജിതമായ തിരച്ചിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അൽ അറബിയ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. അൽ-സാദൂൺ സ്ട്രീറ്റിലെ ബാഗ്ദാദ് ഹോട്ടലിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്നു കിറ്റിൽസൺ. ആ സമയത്ത് ഒരു കാറിലെത്തിയ സംഘം അവരെ ബലം പ്രയോഗിച്ച് വാഹനത്തിനുള്ളിലാക്കി വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഒരു പ്രതിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.

സ്വതന്ത്ര മാധ്യമപ്രവർത്തകയായ ഷെല്ലി കിറ്റിൽസൺ, ഇറാനിലെ യുഎസ്-ഇസ്രയേൽ യുദ്ധത്തിന്റെ ആഘാതങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഇറാഖിലെത്തിയത്. അൽ മോണിറ്റർ, ഫോറിൻ പോളിസി, ദി നാഷണൽ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഷെല്ലിയുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: American journalist Shelly Kittleson abducted in Baghdad, 2026. One suspect arrested as search operations continue.