ഇരട്ട ഇക്കാത്ത്, സ്വർണത്തെക്കാൾ മൂല്യം; എന്താണ് വീരാളിപ്പട്ട്? നെയ്‌തെടുത്ത ചരിത്രം അറിയാം

#ഡോ. കെ.സി. കൃഷ്ണകുമാർ

കേരളത്തിലെ വടക്കൻ പാട്ടുകളിലും വീരകഥകളിലും കളരിപ്പയറ്റുമായി ബന്ധപ്പെട്ട ചരിത്രങ്ങളിലും വീരാളിപ്പട്ടിനെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. പക്ഷേ, എന്താണ് വീരാളിപ്പട്ട് എന്ന് ചോദിച്ചാൽ അത്രപെട്ടെന്ന് മറുപടി പറയാൻ കഴിയണമെന്നില്ല. വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും വീരാളിപ്പട്ട് കേരളത്തിൽ ഉണ്ടാക്കിയിരുന്നതല്ല. ഗുജറാത്തിലെ പാടാൻ (Patan) എന്ന സ്ഥലത്ത് പരമ്പരാഗതമായി നെയ്തെടുക്കുന്ന വസ്ത്രമാണിത്. 'പട്ടോല' (Patola) എന്നും ഇതിന് പേരുണ്ട്.

സ്വർണത്തെക്കാൾ മൂല്യം കല്പിച്ചിരുന്ന വസ്ത്രമായിരുന്നു വീരാളിപ്പട്ട്. പവിത്രവും രാജകീയവുമായ പട്ടുവസ്ത്രം. രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും വിവാഹം പോലുള്ള വിശേഷ ചടങ്ങുകൾക്ക് മാത്രമാണ് വീരാളിപ്പട്ട് ഉപയോഗിച്ചിരുന്നത്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായും ഇത് നൽകിയിരുന്നു. വടക്കൻ മലബാറിലെ മിക്ക കാവുകളും അവിടുത്തെ നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും തറവാടുകളുമായി ബന്ധപ്പെട്ടവയാണ്. തങ്ങളുടെ കുലദൈവങ്ങൾക്കും പരദേവതകൾക്കും സമർപ്പിക്കാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ളതും വിശിഷ്ടവുമായ വസ്ത്രമായി അന്നത്തെ ഭരണാധികാരികൾ കണ്ടിരുന്നത് വീരാളിപ്പട്ടിനെയാണ്. രാജാക്കന്മാർ ഇത് ദൈവങ്ങൾക്ക് വഴിപാടായി നൽകിയതോടെ ഇതിന് പവിത്രമായ സ്ഥാനം ലഭിച്ചു.

കാലക്രമേണ വടക്കൻ മലബാറിലെ തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനങ്ങളിലേക്കും ഭഗവതി ക്ഷേത്രങ്ങളിലെ ചടങ്ങുകളിലേക്കും വീരാളിപ്പട്ട് എത്തി. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ഒരു ഗുജറാത്തി പട്ടുതുണി, നൂറ്റാണ്ടുകൾ കൊണ്ട് കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

ഇരട്ട ഇക്കാത്ത്

വീരാളിപ്പട്ടിന്റെ ഏറ്റവും പ്രധാന സവിശേഷത ഇരട്ട ഇക്കാത്ത് (Double Ikat) എന്ന വളരെ സങ്കീർണമായ നെയ്ത്ത് രീതിയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ നെയ്ത്ത് വിദ്യകളിലൊന്നാണിത്. ഇങ്ങനെ നെയ്യുന്ന തുണിക്ക് അകമെന്നും പുറമെന്നും വ്യത്യാസമില്ല. തുണിയുടെ രണ്ടുവശത്തും നിറങ്ങളും ചിത്രപ്പണികളും ഒരേപോലെ കൃത്യമായി കാണാൻ കഴിയും.

കേരളത്തിൽ എത്തിയ വഴി

സമുദ്രവ്യാപാരങ്ങളിലൂടെയും കരവഴിയുള്ള കച്ചവടങ്ങളിലൂടെയുമാണ് ഗുജറാത്തിൽനിന്ന് ഈ പട്ടുതുണി കേരളത്തിൽ എത്തിയിരുന്നത്. പുരാതന കാലത്തെ സമുദ്രവ്യാപാര ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വീരാളിപ്പട്ട് കേരളത്തിൽ എത്തിയതിന്റെ കാലക്രമം ഏറെക്കുറെ ഊഹിച്ചെടുക്കാൻ കഴിയും. പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളിൽ ഗുജറാത്ത് ഭരിച്ചിരുന്ന സോളങ്കി രാജാക്കന്മാരുടെ കാലത്താണ് പാടാനിലെ (Patan) പട്ടോല നെയ്ത്ത് ഏറ്റവും പ്രശസ്തമാകുന്നത്.

പതിമൂന്ന്-പതിനഞ്ച് നൂറ്റാണ്ടുകളിൽ ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് തുറമുഖങ്ങളും കേരളത്തിലെ മലബാർ തീരവും തമ്മിൽ സജീവമായ വ്യാപാരം നടന്നിരുന്നു. കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരമായിട്ടാണ് ഗുജറാത്തി വ്യാപാരികളും അറബി കച്ചവടക്കാരും പട്ടോലകൾ കേരളത്തിൽ കച്ചവടം ചെയ്തത്. സാമൂതിരി ഉൾപ്പെടെയുള്ള കേരളത്തിലെ നാടുവാഴികളും രാജാക്കന്മാരും ഉയർന്ന വിലകൊടുത്ത് ഇവ സ്വന്തമാക്കിയിരുന്നു.

വിലപ്പെട്ട സമ്മാനം

പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളിലെ യൂറോപ്യൻ വ്യാപാരവും സാംസ്കാരിക ലയനവും പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും വരവും വ്യാപാരം കൂടുതൽ ശക്തമാകാനിടയാക്കി. യൂറോപ്യൻ വ്യാപാരികൾ ഗുജറാത്തിൽ നിന്ന് പട്ടോലകൾ വാങ്ങി കേരളത്തിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരമായി നൽകിയിരുന്നു. ഈ കാലഘട്ടത്തിലാണ് രാജാക്കന്മാർ വീരാളിപ്പട്ട് ഔദ്യോഗിക വസ്ത്രമായും വിശിഷ്ടാതിഥികൾക്കുള്ള സമ്മാനങ്ങളായും ഉപയോഗിച്ചു തുടങ്ങിയത്.

വാണിജ്യ മൂല്യം

പണ്ടുകാലത്ത് വ്യാപാരത്തിൽ നാണയങ്ങളെക്കാൾ കൂടുതൽ സാധനങ്ങൾക്ക് പകരം സാധനങ്ങൾ നൽകുന്ന സമ്പ്രദായമായിരുന്നു നിലവിലിരുന്നത്. ലോകവിപണിയിൽ വൻ ഡിമാൻഡുണ്ടായിരുന്ന കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരമായാണ് അന്ന് വീരാളിപ്പട്ട് നൽകിയിരുന്നത്. സ്വർണത്തോടൊപ്പമോ അതിനുമുകളിലോ മൂല്യം കൽപ്പിച്ചിരുന്ന ഒരു വിശിഷ്ട വസ്തുവായിരുന്നു ഇത്.

വീരന്മാരുമായുള്ള ബന്ധം

പതിനെട്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും 'വീരാളിപ്പട്ട്' കേരളത്തിലെ ആയോധന സംസ്കാരവുമായി ലയിച്ചുചേർന്നു. കളരിപ്പയറ്റിലെ ഗുരുക്കൾമാരും യോദ്ധാക്കളും വിശേഷാവസരങ്ങളിൽ ഇത് ധരിക്കാൻ തുടങ്ങി. യുദ്ധത്തിലോ പോരാട്ടത്തിലോ വീരമൃത്യു വരിക്കുന്നവരെ ഓർമിച്ച് വടക്കൻ കേരളത്തിൽ തെയ്യങ്ങൾ കെട്ടിയാടുന്ന പതിവുണ്ട്. കളരിപ്പയറ്റിലെ ഇത്തരം വീരന്മാരെ ആദരിക്കാനും അവരുടെ ഭൗതികശരീരം പുതപ്പിക്കാനും അക്കാലത്ത് ഈ പട്ട് ഉപയോഗിച്ചിരുന്നു. വീരന്മാരുമായി ബന്ധമുള്ളതുകൊണ്ട് 'വീരന്മാരുടെ പട്ട്' എന്ന അർത്ഥത്തിലാവണം ഇതിന് 'വീരാളിപ്പട്ട്' എന്ന പേര് ലഭിച്ചതെന്ന് കരുതാം. അതിനാൽ വീരന്മാരെ പ്രതിനിധീകരിക്കുന്ന തെയ്യങ്ങൾക്കും വീരാളിപ്പട്ട് അണിയുന്നത് സ്വാഭാവികമായ ഒരു ആചാരമായി മാറി.

തെയ്യങ്ങളിലെ വീരാളിപ്പട്ട്

തെയ്യാട്ടങ്ങളിൽ ഭൂരിഭാഗവും ഭഗവതി ആരാധനയുമായി ബന്ധപ്പെട്ടവയാണ്. രൗദ്രഭാവത്തിലുള്ള ദേവിമാർക്കും തെയ്യങ്ങൾക്കും ചുവപ്പ് നിറം വളരെ പ്രധാനമാണ്. വീരാളിപ്പട്ടിലെ പ്രധാന നിറം ചുവപ്പായതിനാലും, അതിലെ സങ്കീർണ്ണമായ രൂപങ്ങൾ തെയ്യത്തിന്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നതിനാലും ഇത് കാവുകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. ഗുജറാത്തിൽ നിന്നുള്ള വ്യാപാരക്കപ്പലുകൾ കൂടുതലായും നങ്കൂരമിട്ടിരുന്നത് കോലത്തുനാട് (കണ്ണൂർ), കോഴിക്കോട് തുടങ്ങിയ വടക്കൻ കേരളത്തിലെ തുറമുഖങ്ങളിലാണ്. ഈ ഭൂമിശാസ്ത്രപരമായ സാമീപ്യം കാരണം വടക്കൻ കേരളത്തിൽ വീരാളിപ്പട്ട് എളുപ്പത്തിൽ ലഭ്യമാവുകയും അവിടുത്തെ പ്രധാന കലാരൂപമായ തെയ്യത്തിന്റെ വസ്ത്രധാരണത്തിൽ അത് വേഗത്തിൽ ഇടംപിടിക്കുകയും ചെയ്തു. അങ്ങനെ രാജാക്കന്മാരുടെ അധികാര ചിഹ്നമായിരുന്ന ഒരു വസ്ത്രം പിന്നീട് ദൈവങ്ങളുടെയും വീരന്മാരുടെയും വസ്ത്രമായി പരിണമിക്കുകയായിരുന്നു.

മറ്റ് കലാരൂപങ്ങളിൽ

തെയ്യത്തിന് പുറമെ കേരളത്തിലെ മറ്റ് പല അനുഷ്ഠാന-കലാരൂപങ്ങളിലും വീരാളിപ്പട്ടിന് സ്ഥാനമുണ്ട്. കഥകളിയിൽ കഥാപാത്രങ്ങൾ അരങ്ങിലെത്തുന്നതിന് മുൻപായി പിടിച്ചിരുന്ന തിരശ്ശീലയായി വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, പച്ച, കത്തി എന്നീ രാജസ ഭാവമുള്ള കഥാപാത്രങ്ങളുടെ ഉടുത്തുകെട്ടലുകളിലും മറ്റ് അലങ്കാരങ്ങളിലും ഇതിന്റെ സാന്നിധ്യം കാണാം. കൂടിയാട്ടത്തിലും ചാക്യാർകൂത്തിലും വിദൂഷകന്റെയോ മറ്റ് പ്രധാന കഥാപാത്രങ്ങളുടെയോ തലപ്പാവുകളിലും അരയിലും വീരാളിപ്പട്ട് ഉപയോഗിച്ചിരുന്നു. ഭഗവതി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പടയണി, മുടിയേറ്റ് എന്നീ അനുഷ്ഠാന കലകളിലും വീരാളിപ്പട്ട് ഉപയോഗിച്ചിരുന്നു. കളമെഴുത്തുപാട്ടിൽ ദേവിയുടെ കളം അലങ്കരിക്കാനും, മുടിയേറ്റ് പോലുള്ള കലകളിൽ കാളിയുടെ വസ്ത്രമായും ഇത് ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളിൽ ആനപ്പുറത്ത് ദേവന്റെയോ ദേവിയുടെയോ 'തിടമ്പ്' എഴുന്നെള്ളിക്കുമ്പോൾ അത് വെക്കുന്ന പീഠം അലങ്കരിക്കാനും തിടമ്പ് പൊതിയാനും ഉപയോഗിക്കുന്നത് ഈ വിശേഷപ്പെട്ട പട്ടുതന്നെയാണ്.

ചായം മുക്കിയ ഊടും പാവും

വീരാളിപ്പട്ടിൽ, നെയ്യുന്നതിന് മുമ്പ് തന്നെ പാവിനും ഊടിനും ഉപയോഗിക്കുന്ന നൂലുകളിൽ ഡിസൈനിന് അനുസരിച്ച് നിറങ്ങൾ കൃത്യമായി കണക്കുകൂട്ടി നൽകുന്നു. ഓരോ നിറത്തിനും വേണ്ടി നൂലുകൾ പ്രത്യേക രീതിയിൽ കെട്ടിവെച്ച് ചായം മുക്കും. ഇങ്ങനെ ചായം മുക്കിയ ഊടും പാവും തറിയിൽ നെയ്യുമ്പോൾ മില്ലിമീറ്റർ വ്യത്യാസമില്ലാതെ കൃത്യമായി യോജിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഡിസൈൻ രൂപപ്പെടുകയുള്ളൂ. വളരെ ശ്രദ്ധയോടെയാണ് നെയ്ത്തുകാർ ഇത് ചെയ്യുന്നത്. ഒരു വീരാളിപ്പട്ട് പൂർത്തിയാക്കാൻ വിദഗ്ദ്ധരായ നെയ്ത്തുകാർക്ക് ചുരുങ്ങിയത് ആറു മാസം മുതൽ ഒരു വർഷം വരെ സമയം വേണ്ടിവരും. പരമ്പരാഗതമായി പ്രകൃതിദത്തമായ ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളാണ് വീരാളിപ്പട്ടിൽ കൂടുതലായും ഉപയോഗിക്കുന്നത്. ഈ നിറങ്ങൾ കാലം കഴിഞ്ഞാലും മങ്ങുകയില്ല.

പട്ടോല മ്യൂസിയം

ഗുജറാത്തിലെ പാടാനിൽ (Patan) ചുരുക്കം ചില കുടുംബങ്ങൾ മാത്രമാണ് (പ്രത്യേകിച്ച് പരമ്പരാഗത നെയ്ത്തുകാരായ 'സാൽവി' കുടുംബം) ഇന്ന് ഈ അതിസങ്കീർണമായ 'ഇരട്ട ഇക്കാത്ത്' നെയ്ത്ത് രീതി പൂർണമായ അർത്ഥത്തിൽ പിന്തുടരുന്നത്. നൂതന സാങ്കേതികവിദ്യകൾ വന്നിട്ടുണ്ടെങ്കിലും, യഥാർത്ഥ പട്ടോല പൂർണമായും പഴയകാലത്തെ അതേ തറികളിൽ തന്നെയാണ് ഇന്നും നെയ്യുന്നത്. കുറഞ്ഞ ഉൽപ്പാദനവും മാസങ്ങൾ നീളുന്ന കഠിനാധ്വാനവും പ്രകൃതിദത്തമായ നിറങ്ങളുടെ ഉപയോഗവും കാരണം ഇപ്പോഴും ഈ വസ്ത്രത്തിന് വലിയ വിലയാണ്. ഒന്നര ലക്ഷം മുതൽ ലക്ഷക്കണക്കിന് രൂപ വരെയാണ് യഥാർത്ഥ പാടാൻ പട്ടോലയുടെ വില. ഈ പുരാതന നെയ്ത്ത് വിദ്യ സംരക്ഷിക്കുന്നതിനും ലോകത്തെ അറിയിക്കുന്നതിനുമായി പാടാനിൽ നെയ്ത്തുകുടുംബത്തിന്റെ നേതൃത്വത്തിൽ ഒരു 'പട്ടോല മ്യൂസിയം' പ്രവർത്തിക്കുന്നുണ്ട്.

Content Highlights: Veeralipattu is historically known as Patola silk, traditionally woven in Patan, Gujarat., It reached Kerala through ancient maritime spice trade, exchanged for valuable commodities like black pepper., The fabric became an integral part of Kerala's royal heritage, Theyyam rituals, Kathakali, and other traditional art forms., Double Ikat is one of the most complex weaving techniques in the world, taking months to complete by master artisans.