റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടിൽ കയറുന്നതും ഞങ്ങളുടെ രീതിയല്ല; യൂത്ത് കോൺഗ്രസിനെ തള്ളി സതീശൻ

കൊച്ചി: മന്ത്രി വീണാ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്റെ സമരരീതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ചികിത്സാ പിഴവിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ നേതാവിന്റെ നിർദേശത്തോടെ ചെയ്തതാണ് എന്നായിരുന്നു മന്ത്രിമാരായ വീണാ ജോർജിന്റെയും വി.ശിവൻകുട്ടിയുടെയും പ്രതികരണം.
മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലിയെന്ന് സതീശൻ മറുപടി നൽകി.
തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വസതിയിലേക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നുവെന്ന് പറഞ്ഞ സതീശൻ ഇത് മന്ത്രിമാരുടെ നിർദേശത്തോടെയായിരുന്ന എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ ചെടിച്ചട്ടികൾ തകർക്കുകയും പറവൂരിലെ വീട്ടിൽ തന്നെ കാണാൻ വന്നവരെ മർദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് പകരം, വീടിനകത്ത് ഉണ്ടായിരുന്നവർക്കെതിരെയും നിവേദനം നൽകാൻ വന്നവർക്കെതിരെയുമാണ് അന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
റീത്ത് വെക്കുന്നതും കൊലവിളി നടത്തുന്നതുമായ രീതികൾ തങ്ങളുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Opposition Leader VD Satheesan distances himself from Youth Congress protests