ഉമേഷ് വള്ളിക്കുന്നിനെ പോലീസിൽനിന്ന് പിരിച്ചുവിട്ടു; ’നിരന്തര അച്ചടക്ക ലംഘനം’

ഉമേഷ് വള്ളിക്കുന്ന് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌
ഉമേഷ് വള്ളിക്കുന്ന് |ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മേലുദ്യോഗസ്ഥരെ നിരന്തരം അപകീർത്തിപ്പെടുത്തിയെന്നടക്കം ആരോപിച്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് യു (ഉമേഷ് വള്ളിക്കുന്ന്)വിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടി. പിരിച്ചുവിടലിന് നേരത്തെ ഉമേഷ് വള്ളിക്കുന്നിന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടേതാണ് പിരിച്ചുവിടൽ ഉത്തരവ്. ആറന്മുള പോലീസ് സ്‌റ്റേഷനിലാണ് ഉമേഷ് ജോലി ചെയ്തിരുന്നത്. 2003 ഡിസംബറിലാണ് ഉമേഷ് പോലീസിലെത്തിയത്.

ഇതിനോടകം 11 വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിൽ എട്ട് തവണ മേലുദ്യോഗസ്ഥർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ചെയ്തതിന്റെ പേരിലാണെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

നിരന്തരം ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ചാർത്തൽ, ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതികളെ ന്യായീകരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് ഉമേഷ് വള്ളിക്കുന്നിനെതിരെയുള്ള നടപടി.

ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ തുടരാൻ അനുവദിച്ചാൽ ഇയാളുടെ ദുഷ്പ്രവൃത്തികൾ കാരണം പോലീസിന്റെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുകയും സേനയുടെ മനോവീര്യം തകരുകയും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുമെന്നും ബോധ്യപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ ഉമേഷിനു അപ്പീൽ നൽകാം.

Content Highlights: Senior Civil Police Officer Umesh U sacked from service for defaming superiors on social media.