114 കൊല്ലമായുള്ള സഭാതർക്കത്തിന് ആറുമാസത്തിനകം പ്രധാനമന്ത്രി പരിഹാരമുണ്ടാക്കും- സാബു എം. ജേക്കബ്

#ന്യൂസ് ഡെസ്ക്
സാബു എം ജേക്കബ്
സാബു എം ജേക്കബ്

പെരുമ്പാവൂർ: 114 കൊല്ലമായി നിലനിൽക്കുന്ന യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കത്തിന് പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിൽ ആറു മാസത്തിനകം പരിഹാരം കാണുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. പെരുമ്പാവൂരിൽ എൻ.ഡി.എ. സ്ഥാനാർഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷന് മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. കേരള സർക്കാരിന്റെ പിടിപ്പുകേടുമൂലം വിജ്ഞാപന കാലാവധി തീർന്ന അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരി പാതയാക്കി 9500 കോടി രൂപ ചെലവിൽ യാഥാർഥ്യമാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായും സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി 20 സ്ഥാനാർഥികൾ വിജയിക്കുമെന്ന ഘട്ടത്തിലാണ് ഇരുമുന്നണികളും ഡീൽ ആരോപണം ഉന്നയിക്കുന്നത്.

സ്ഥാനാർഥി ജിബി പാത്തിക്കൽ, നടി ലക്ഷ്മി പ്രിയ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Content Highlights: PM to mediate the 114-year-old Jacobite-Orthodox church dispute within 6 months., Union Minister Nitin Gadkari promises an 8-lane upgrade for the Angamaly-Kundannur bypass., Sabu M. Jacob dismisses 'deal' allegations from political fronts regarding Twenty20.