വാഹനം വരുന്നത് കണ്ടപ്പോൾ മാറി, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടലിൽ നാടോടികുടുംബം

നാലുവയസുകാരനെ നഷ്ടപ്പെട്ട വേദനയില്‍ പൊട്ടിക്കരയുന്ന യുവതി
നാലുവയസുകാരനെ നഷ്ടപ്പെട്ട വേദനയില്‍ പൊട്ടിക്കരയുന്ന യുവതി

നാട്ടിക: തൃശ്ശൂർ നാട്ടികയിലെ വാഹനാപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ് നാടോടി കുടുംബം. അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് കുടുംബാം​ഗങ്ങൾ. തലനാരിഴയ്ക്കാണ് താൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നാടോടികുടുംബത്തിലെ ഒരു യുവതി പറഞ്ഞു.റോഡിൽ നിരന്നുകിടന്ന കൂട്ടത്തിൽ ഏറ്റവും അവസാനമാണ് കിടന്നിരുന്നത്. അതിനാൽ വാഹനം നേരെ വരുന്നത് കണ്ടപ്പോൾ മാറിയെന്നും യുവതി പറഞ്ഞു. നാലുവയസുകാരനായ ജീവനെ നഷ്ടപ്പെട്ട വേദനയിൽ അവർ പൊട്ടിക്കരഞ്ഞു.

ഞാന്‍ അവസാനമാണ് കിടന്നിരുന്നത്. ഞങ്ങളുടെ ദേഹത്ത് കയറാനായി വന്നപ്പോള്‍ മാറി. നോക്കുമ്പോള്‍ കുട്ടികള്‍ ഇങ്ങനെ കിടക്കുന്നത് കണ്ടു. എന്റെ ജീവാ കുട്ടി- കരഞ്ഞുകൊണ്ട് നാടോടി സംഘത്തിലെ യുവതി പറഞ്ഞു. രണ്ടുകുട്ടികളുൾപ്പെടെ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. നാലുവയസുകാരനായ ജീവൻ, ഒരു വയസുകാരൻ വിശ്വ എന്നിവരാണ് മരിച്ച കുട്ടികൾ. 

ഞങ്ങളെല്ലാവരും കിടക്കുകയായിരുന്നു. വിട്ട് വിട്ടാണ് കിടന്നത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാള്‍ മതില്‍ തകര്‍ത്ത് ഞങ്ങള്‍ക്ക് നേരെ വന്നു. ഞങ്ങളുടെ ചേട്ടനേയും ചേച്ചിയേയും ഇടിച്ചു.കുട്ടിയെ വരെ ഇടിച്ച ശേഷം പിന്നെയും തിരിച്ചുവന്ന് ഇടിച്ചു.- നാടോടി സംഘത്തിലെ മറ്റൊരാള്‍ പറഞ്ഞു.

അതേസമയം ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും മദ്യപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ ക്ലീനറായ അലക്‌സാണ് ലോറി ഓടിച്ചത്. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്.  കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39) എന്നിവരാണ് മരിച്ച മറ്റുള്ളവർ. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.
 

Content Highlights: thrissur lorry accident death family response