സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് സമ്മതിച്ച് തോട്ടത്തിൽ രവീന്ദ്രൻ

തോട്ടത്തില്‍ രവീന്ദ്രന്‍
തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: സി.പി.എം. വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയെന്ന് സമ്മതിച്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ. ബി.ജെ.പി.യുടെ കടന്നുകയറ്റം തന്റെ പരാജയത്തിന്റെ പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ബി.ജെ.പി. കുറേക്കൂടി കടന്നുകയറിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കോഴിക്കോട് നോർത്തിൽ അവർ ഒൻപതിനായിരം വോട്ടുകൾ അധികം പിടിച്ചു. യു.ഡി.എഫിന്റെ വോട്ടുകൾ ചെറുതായിട്ടേ കൂടിയിട്ടുള്ളൂ എന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇതാണ് നിലനിൽക്കുന്നതെങ്കിൽ ബി.ജെ.പി. മുന്നോട്ടുപോവും. പല സംസ്ഥാനങ്ങളിലും അത് കണ്ടിട്ടുണ്ട്. സി.പി.എമ്മിന്റെ വോട്ടുകൾ ബംഗാളിൽ ബി.ജെ.പി.ക്ക് കിട്ടിയിട്ടുണ്ട്. 'നമ്മൾ പലസ്ഥലത്തും തോറ്റത് നോക്കൂ. ജി. സുധാകരൻ ജയിച്ചത് നോക്കൂ' എന്നും തോട്ടത്തിൽ പറഞ്ഞു.

മുസ്ലിം, ക്രിസ്ത്യൻ വോട്ടുകളിലും ഏകീകരണമുണ്ടായിട്ടുണ്ടെന്നും തോട്ടത്തിൽ പറഞ്ഞു. യു.ഡി.എഫ്. വോട്ടുകൾ കാരണമാണ് എൻ.ഡി.എ. ജയിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർ വിശദീകരിക്കുന്നതിനിടയിലാണ് സി.പി.എം. വോട്ടുകൾ ചോരുന്നത് ബി.ജെ.പി.യിലേക്കാണെന്നരീതിയിലുള്ള തോട്ടത്തിലിന്റെ പ്രതികരണം.

Content Highlights: Thottathil Raveendran acknowledges CPM votes shifted to BJP in Kozhikode North., BJP gained 9,000 additional votes compared to the previous election., The candidate highlights a trend similar to West Bengal where CPM votes moved to BJP., Contradicts claims by other LDF leaders blaming UDF for NDA's performance.