കാലിനടിയിലെ മണ്ണ് ചതിക്കും, മുൻപും മരണമുണ്ടായി; അപകടം പതിയിരിക്കുന്നത് കൽക്കുഴികളിലും ചുഴികളിലും

തിക്കോടി കല്ലകത്ത് ബീച്ച് | Photo: mathrubhumi archives
തിക്കോടി കല്ലകത്ത് ബീച്ച് | Photo: mathrubhumi archives

തിക്കോടി: പുറത്തേക്ക് ശാന്തമാണെങ്കിലും തിക്കോടി കല്ലകത്ത് ബീച്ച് അപകടച്ചുഴികള്‍ നിറഞ്ഞതാണ്. കടലില്‍ ഉയര്‍ച്ചതാഴ്ചകളും മണല്‍ത്തിട്ടകളും ചതിക്കുഴികളുമുണ്ട്. കല്ലുമ്മക്കായ വളരുന്ന കല്ലിടുക്കുകളും ഈ തീരത്തുണ്ട്. അഞ്ചുകിലോമീറ്ററോളം പരന്നുകിടക്കുന്ന തീരമാണിത്. മുന്‍പും ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്.

2012 ഒക്ടോബറില്‍ കോടിക്കല്‍ അറഫ പള്ളിക്കടുത്തുളള അസ്‌കര്‍ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. അതിനുശേഷമാണ് സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി ഇവിടെ കോസ്റ്റ്ഗാര്‍ഡ് ഡ്രൈവ് ഇന്‍ ബീച്ചായതിനാല്‍ തീരത്തിലൂടെ കുതിച്ചോടുന്ന വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. ഇക്കഴിഞ്ഞ 18-ന് മാരുതി ജിപ്സി വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ മലപ്പുറം സ്വദേശികളായ നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. എട്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് തീരത്ത് കാറും ജീപ്പും കൂട്ടിയിടിച്ചും അപകടമുണ്ടായി. മണലില്‍ പുതഞ്ഞ് വാഹനങ്ങള്‍ താഴ്ന്നുപോകുന്നതും പതിവുകാഴ്ച. 

സായാഹ്നങ്ങളില്‍ മിക്കപ്പോഴും കടല്‍ ശാന്തമാകുകയും നന്നായി ഉള്‍വലിയുകയും ചെയ്യും. തിക്കോടി ബീച്ചില്‍നിന്ന് നടുക്കടലിലെ വെള്ളിയാങ്കല്ല് വളരെ അടുത്തായി കാണാന്‍കഴിയും. പ്രത്യേകതകള്‍കൊണ്ടാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

കാലിനടിയിലെ മണ്ണ് വീഴ്ത്തും

പയ്യോളി: തിരമാലയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ അഞ്ചുപേരും കൈകോര്‍ത്താണ് കടലില്‍ നടന്നുനീങ്ങിയത്. എന്നാല്‍, ഡ്രൈവ് ഇന്‍ ബീച്ച് എന്നപേരില്‍ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ബീച്ചില്‍ തിരമാലകളുടെ ശക്തിയെ ഇങ്ങനെ നേരിടാന്‍ കഴിയില്ല. തീരത്തേക്ക് ശക്തിയായി അടിച്ചുകയറിയ തിരമാല കടലിലേക്ക് തിരികെയിറങ്ങുമ്പോള്‍ മണ്ണും നന്നായി വലിഞ്ഞുപോകും. ഈ പ്രതിഭാസമാണ് കല്‍പറ്റ സ്വദേശികളായ നാലുപേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. 

അടിച്ചുകയറിയ തിരമാലയെ കൈകോര്‍ത്തുനിന്ന് അഞ്ചുപേരും ആദ്യം നേരിട്ടിരുന്നു. എന്നാല്‍, തിര ഇറങ്ങിയപ്പോഴുള്ള മണ്ണൊലിപ്പില്‍ കാല്‍ തെറ്റി ഒരാള്‍ ആദ്യം വീണു. ഇതോടെ കൈകോര്‍ത്ത് പിടിച്ച ഓരോരുത്തരായി കടലില്‍ അടിതെറ്റി വീണു. കടല്‍ത്തിര പിന്നെയും കുതിച്ചെത്തിയതോടെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. അങ്ങനെയാണ് നാലുപേര്‍ കടലിന്റെ ആഴങ്ങളിലേക്കു പോയത്. ഒരാളെ മത്സ്യത്തൊഴിലാളികളും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ കല്പറ്റയില്‍നിന്ന് പുറപ്പെട്ട 26 അംഗസംഘം മലയും കാടും താണ്ടി ചുരമിറങ്ങിവരുന്നതിനാല്‍ ജലാശയങ്ങളിലേക്കായിരുന്നു സഞ്ചാരം. ആദ്യമെത്തിയത് പുറക്കാട് അകലാപ്പുഴ തീരത്ത്. അവിടെ ബോട്ടുയാത്ര നടത്തിയ സംഘം ഉച്ചയ്ക്ക് ഇരിങ്ങല്‍ സര്‍ഗാലയയിലെത്തി. കുറ്റ്യാടി പുഴയോരവും പാറക്കുളവും സന്ദര്‍ശിച്ചു. സര്‍ഗാലയയില്‍നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. അവിടെനിന്ന് വൈകീട്ടോടെയാണ് കല്ലകത്ത് ബീച്ചിലെത്തിയത്.

Content Highlights: Thikkodi Kalakat beach`s serene beauty hides treacherous currents, quicksand, and rocky patches