കേരളം വഴികാട്ടി; ബിഹാറിനുവേണ്ടത് ഈ വികസനമാതൃക -തേജസ്വി യാദവ്

തേജസ്വി യാദവും മുഖ്യമന്ത്രി പിണറായി വിജയനും
തേജസ്വി യാദവും മുഖ്യമന്ത്രി പിണറായി വിജയനും

രാമനാട്ടുകര: വർഗീയശക്തികൾക്ക് വഴങ്ങാത്ത കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയും പിണറായി വിജയൻ സർക്കാരിന്റെ വികസനനയങ്ങളും രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ബിഹാർ പ്രതിപക്ഷനേതാവും ആർ.ജെ.ഡി. ദേശീയ വർക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ്. ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കേരളം ഒന്നാമത് നിൽക്കുമ്പോൾ, ബി.ജെ.പി. ദീർഘകാലം ഭരിച്ച ബിഹാർ ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലുമാണ്. ബിഹാറും എന്നെങ്കിലും കേരളത്തെപ്പോലെ വികസിക്കണമെന്നാണ് എന്റെ ആഗ്രഹം’’ -തേജസ്വി പറഞ്ഞു.

മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായിരിക്കേ രാജ്യമൊട്ടാകെ ഒട്ടേറെ യുവജനപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്. ഡൽഹിയിൽനടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ മുന്നിൽനിന്ന് നയിച്ച് പോലീസ് നടപടി നേരിട്ടു. വർഗീയനയങ്ങൾക്കെതിരായ ഇടപെടലുകളിലൂടെ യുവരാഷ്ട്രീയശബ്ദമായിമാറാൻ റിയാസിന് സാധിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽവരുമെന്ന് വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാൻ വരുമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം നിർത്തിയത്.

Content Highlights: Tejashwi Yadav endorses Kerala's secular and developmental progress., Comparison between Kerala's health/education sectors and Bihar's status