'ഒറ്റ തന്ത' പ്രയോഗത്തില്‍ മാപ്പു പറയണം, സുരേഷ് ഗോപി ജീവിക്കുന്നത് പി.ആർ ബലത്തിൽ- വി ശിവന്‍കുട്ടി

വി. ശിവന്‍കുട്ടി, സുരേഷ് ഗോപി | ഫോട്ടോ: മാതൃഭൂമി
വി. ശിവന്‍കുട്ടി, സുരേഷ് ഗോപി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: 'ഒറ്റ തന്ത' പ്രയോഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജനപ്രതിനിധിയായി ഇരിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി- ഹയര്‍സെക്കന്ററി പരീക്ഷ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സുരേഷ് ഗോപിക്ക് താഴെക്കിടയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയുള്ള പരിചയക്കുറവുണ്ട്. സ്വയം രാജാവാണെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഫ്യൂഡല്‍ ചിന്താഗതിയാണ് അദ്ദേഹത്തിന്. ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്താറുണ്ട്. ഇതിനെപ്പറ്റി ആരും ചര്‍ച്ച ചെയ്തില്ല. പണ്ടത്തെ പോലെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടുമോ എന്ന ഭയമാണ് മാധ്യമങ്ങള്‍ക്ക്. ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞത്', ശിവന്‍കുട്ടി പറഞ്ഞു.

പി.ആര്‍. ബലത്തില്‍ ജീവിച്ച് പോകുന്നയാളാണ് സുരേഷ് ഗോപി. വേറെ ആരേലും ഈ പ്രയോഗം നടത്തി കണ്ടിട്ടുണ്ടോ. ഏതെങ്കിലും ഒരു സി.പി.എം. നേതാവ് ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ എന്തുമാത്രം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തിയേനെ. പിന്‍വലിക്കേണ്ട പ്രയോഗമാണ് സുരേഷ് ഗോപി നടത്തിയത്', മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: V Sivankutty says Suresh Gopi must apologize on Otta Thantha remark