കൂടൽമാണിക്യം ക്ഷേത്രം: റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി-മന്ത്രി വി.എൻ വാസവൻ

വി.എൻ. വാസവൻ | ഫോട്ടോ: മാതൃഭൂമി
വി.എൻ. വാസവൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ചയാളെ മാറ്റിയ വിഷയത്തിൽ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അതനുസരിച്ച് നടപടിയെടുക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ. എ.പി. അനിൽകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കഴകം തസ്തികയിൽ നിയമിതനായ ആളെ ജോലിയിൽനിന്ന് മാറ്റിയത് ചെയർമാനല്ല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. കൂടൽമാണിക്യം ദേവസ്വം നിയമപ്രകാരം കഴകം തസ്തികയിൽ ജോലിക്ക് നിയമിതനായ വ്യക്തിതന്നെ അവിടെ ജോലി നിർവഹിക്കണമെന്നതാണ് സർക്കാർ നിലപാട്. രണ്ടു കഴകം തസ്തികകളാണ് നിലവിലുള്ളത്. ഒരു തസ്തികയിൽ തന്ത്രി നിർദേശിക്കുന്ന വ്യക്തിയെ നിയമിക്കാം. രണ്ടാമത്തെ തസ്തികയിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണ് നിയമനം. ആദ്യതസ്തികയിൽ ക്ഷേത്രത്തിൽ നിയമനം നടത്തിയിട്ടില്ല. ആ ജോലികൾ ചെയ്യാൻ തന്ത്രിയുടെ നിർദേശമനുസരിച്ച് താത്കാലികമായി നിയമിക്കുന്ന ആളെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ നിയമിക്കുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിച്ചയാൾ കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാർ വിയോജിച്ചതെന്നും മന്ത്രി പറഞ്ഞു.

Content Highlights: strict action will be taken according to report says v n vasavan