ഉറങ്ങിക്കിടക്കവെ ദേഹത്തേക്ക് പാമ്പും എലിയും പതിച്ചു; കടിയേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പത്തനാപുരം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽനിന്നുവീണ പാമ്പ് കടിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതി(15)ക്കാണ് പാമ്പിന്റെ കടിയേറ്റത്.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന രേവതിയുടെ ശരീരത്തിലേക്ക് വീടിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് പാമ്പും എലിയും വീഴുകയായിരുന്നു. എലിശല്യം കാരണം രാത്രി ലൈറ്റിട്ടാണ് വീട്ടുകാർ ഉറങ്ങാറുള്ളത്. കടിയേറ്റതിനെത്തുടർന്ന് ഞെട്ടിയുണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു. കാലിൽ മുറിവേറ്റ പാട് കണ്ടിരുന്നെങ്കിലും എലി കടിച്ചതാകാമെന്നാണ് വീട്ടുകാർ വിചാരിച്ചത്.
പിന്നീട് തലചുറ്റലും കാൽവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. ബഹളംകേട്ടെത്തിയ അയൽവാസികളും വീട്ടുകാരും പാമ്പിനെ കണ്ടിരുന്നു. മുറിക്കുള്ളിലെ അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ്, പിന്നീട് വീടിന്റെ ഭിത്തിയോടു ചേർന്നുള്ള മാളത്തിലൊളിച്ചു.
വിവരം വനപാലകസംഘത്തെ അറിയിച്ചെങ്കിലും, പാമ്പിനെ പിടിക്കാനാകാതെ അവർ മടങ്ങി. വീട്ടുകാർ തറകുഴിച്ചു പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Content Highlights: 15-year-old girl bitten by a snake while sleeping in Pathanapuram., Snake and rat fell from the roof simultaneously., Victim is currently in the ICU at Punalur Taluk Hospital., Initial confusion led family to believe it was a rat bite., Forest officials were unable to locate the snake after the incident.