തരൂരിന് ശ്വാസം മുട്ടുന്നുണ്ടെങ്കിൽ പാർട്ടിവിടുക, അല്ലെങ്കിൽ പാർട്ടിക്ക് വിധേയനാവുക - കെ. മുരളീധരൻ

കെ. മുരളീധരൻ | ചിത്രം ബി. മുരളീകൃഷ്ണൻ, മാതൃഭൂമി
കെ. മുരളീധരൻ | ചിത്രം ബി. മുരളീകൃഷ്ണൻ, മാതൃഭൂമി

തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍, സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴികെ മറ്റെല്ലാവരേയും പുകഴ്ത്തുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളതെന്നും എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അറിയില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നത് നല്ല കാര്യമായി തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും അദ്ദേഹം സ്തുതിക്കാറുണ്ട്. അത്യാവശ്യം, പിണറായിയേയും സ്തുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ല,' മുരളീധരന്‍ പറഞ്ഞു. 

'തരൂരിന് മുന്നില്‍ രണ്ട് വഴികളുണ്ട്, ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അദ്ദേഹം വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങണം. രണ്ട്, പാര്‍ട്ടിവിട്ട് പുറത്തുപോകുക,' അദ്ദേഹം അഭിപ്രായപ്പെട്ടു. 

'തരൂരിന് അഭിപ്രായവ്യത്യാസം ഉള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുക. നമ്മുടെ എല്ലാ അഭിപ്രായങ്ങളും പാര്‍ട്ടി സ്വീകരിച്ചുകൊള്ളണം എന്നില്ല. അതല്ല, അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നു, തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന് തോന്നുന്നതെങ്കില്‍.. പാര്‍ട്ടി ഏല്‍പിച്ച സ്ഥാനങ്ങള്‍ തിരികെ ഏല്‍പിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക,'  മുരളീധരന്‍ പറഞ്ഞു. 

'ഈ രണ്ട് മാര്‍ഗങ്ങളില്‍ ഒന്ന് സ്വീകരിക്കണം എന്നാണ് സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് പറയാനുള്ളത്. ഇത് രണ്ടുമല്ലാതെ, ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍, തരൂരിന്റെ രാഷ്ട്രീയവ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നായി അത് മാറും. ഭാവിയില്‍ പാര്‍ട്ടിക്കും തരൂരിനും അതൊരു ബുദ്ധിമുട്ടായി മാറും,' അദ്ദേഹം പറഞ്ഞു.  

Content Highlights: shashi tharoor should obey or he should leave the party says k muraleedharan congress party kerala