സ്മാർട്ട് ക്രിയേഷൻസിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത, ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻസിന്റെ കൂടുതൽ ഇടപാടുകളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം വ്യാപിപ്പിക്കുന്നു. ശബരിമലയ്ക്ക് പുറമെ കേരളത്തിന് പുറത്തുള്ളതടക്കമുള്ള മറ്റു ചില ക്ഷേത്രങ്ങളിലെയും സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചതായാണ് വിവരം. സ്മാർട്ട് ക്രിയേഷൻസിൽ നടന്ന റെയ്ഡിലാണ് നിർണായകവിവരം ലഭിച്ചത്.
സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത 100 ഗ്രാം സ്വർണം കണക്കിൽപ്പെടാത്തതെന്നും ഇഡി കണ്ടെത്തി. ഈ സ്വർണം എവിടെനിന്ന് വന്നുവെന്ന കാര്യത്തിൽ സ്മാർട്ട് ക്രിയേഷൻസിന് ഇതുവരെ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിന്റെ സാമ്പത്തിക ഇടപാടുകളിൽ വലിയ ദുരൂഹതകളുണ്ടെന്ന കാര്യവും ഇഡിയുടെ കണ്ടെത്തലിൽ ഉൾപ്പെടുന്നു. അതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ശബരിമലയിലെ സ്വർണം സ്ഥാപനത്തിലെത്തിച്ച് വേർതിരിക്കുമ്പോൾ മഹാരാഷ്ട്രയിലെ ഒരു സംഘത്തിന്റെ സഹായം സ്മാർട്ട് ക്രിയേഷൻസ് തേടിയിരുന്നുവെന്നും ഇഡി കണ്ടെത്തി. ആ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. കേസുമായി ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടേതടക്കമുള്ള സ്വത്തുക്കൾ ഇഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. സമാനമായ നടപടികൾ ഇഡിയുടെ ഭാഗത്തുനിന്ന് കൂടുതലായുണ്ടാകുമെന്നാണ് സൂചന.
Content Highlights: Enforcement Directorate (ED) widens investigation into Smart Creations` financial dealings in the Sabarimala gold smuggling case. Unaccounted gold seized.