ശബരിമല സ്വർണക്കൊള്ള; മൂന്ന് അറസ്റ്റുകൾകൂടി ഉടൻ ഉണ്ടായേക്കും; കൊടിമരപരിശോധന ത്വരിതപ്പെടുത്താൻ നിർദേശം

#ബിനിൽ | മാതൃഭൂമി ന്യൂസ്
ശബരിമല, കേരള ഹൈക്കോടതി | Photo: ANI, PTI
ശബരിമല, കേരള ഹൈക്കോടതി | Photo: ANI, PTI

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ അറസ്റ്റിനെക്കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക് ബോധ്യപ്പെട്ടതായുമാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ ആരുടേയും പേരുകൾ കോടതി പരാമർശിച്ചിട്ടില്ല.

കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലുമായി മൂന്ന് പ്രതികളുടെ കൂടി അറസ്റ്റിനുള്ള സാധ്യതയാണ് ഇതോടെ പുറത്തുവരുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ആദ്യത്തേത് ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ നാല് പ്രതികളുടെപങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. അതിൽ രണ്ടുപേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതായി ഹൈക്കോടതി വ്യക്തമാക്കി.

രണ്ടാമത്തേതാണ് കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസ്. ഈ കേസുമായി ബന്ധപ്പെട്ട പരിശോധനയിൽ ഒരാളുടെ കൂടി പങ്കാളിത്തം വ്യക്തമായതായും കോടതി അറിയിച്ചു. മഹസറിൽ ഒപ്പിട്ടവരെല്ലാം ആദ്യഘട്ടത്തിൽ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു, എന്നാൽ ഇതിൽ പലരുടെയും അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. കൃത്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവരെയെല്ലാം അറസ്റ്റുചെയ്യുന്ന നടപടിയിലേക്കാണ് കേസ് നീങ്ങുന്നത്.

കൊടിമരനിർമാണവുമായി ബന്ധപ്പെട്ടും അല്ലാതെയും ക്ഷേത്രത്തിനായി ഓരോ വ്യക്തിയും നൽകിയ സ്വർണം രേഖപ്പെടുത്തിയിട്ടില്ലെന്നും അത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊടിമരത്തിൽ 30 ദിവസത്തിനകം വിജിലൻസ് ത്വരിത പരിശോധന നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.

Content Highlights: Kerala High Court hints at three more arrests in the Sabarimala gold heist case. Investigation reveals involvement, with focus on gold donors. Get the latest updates.