ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ; 50 കോടി രൂപയുടെ അധിക വിൽപന

തിരുവനന്തപുരം: ഓണത്തിന് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.
ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 9.21% വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉത്രാടദിനത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തിൽ വിറ്റത്.
ഉത്രാട ദിനത്തിൽ ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം വരുമാനം നേടി. ഇതിൽ മൂന്ന് ഔട്ട്ലെറ്റുകളും കൊല്ലം ജില്ലയിലാണ്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കാവനാട് (ആശ്രാമം) ഔട്ട്ലെറ്റിൽ ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തൽമണ്ണ വെയർഹൗസിന് കീഴിലുള്ള ഇടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റിൽ ഒരു കോടി 11 ലക്ഷം രൂപയുടെയും ചാലക്കുടിഔട്ട്ലെറ്റിൽ ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റിൽ ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തിൽ വിറ്റുപോയി.
Content Highlights: Kerala witnesses record-breaking liquor sales of ₹826.38 crore during Onam 2025