റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി

റവാഡ ചന്ദ്രശേഖർ|photo credit: Mathrubhumi news screen grab
റവാഡ ചന്ദ്രശേഖർ|photo credit: Mathrubhumi news screen grab

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന റവാഡ, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖർ ആരോപണ നിഴലിലായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഒഴിയുമ്പോള്‍ പുതിയ മേധാവി അന്ന് തന്നെ അധികാരമേല്‍ക്കുകയാണ് പതിവ്. എന്നാല്‍, നിലവില്‍ റവാഡ ചന്ദ്രശേഖര്‍ ഡല്‍ഹിയിലാണുള്ളത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുകയുള്ളൂവെന്നാണ് വിവരം. ഇദ്ദേഹത്തിന് ഇന്ന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിക്കോ അല്ലെങ്കില്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥനോ അധികാരം കൈമാറിക്കൊണ്ട് നിലവിലെ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയും. 

കേരള ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്‌സി നല്‍കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലെ രണ്ടാമത്തെ പേരുകാരനായിരുന്നു ഇദ്ദേഹം. നിധിന്‍ അഗര്‍വാളായിരുന്നു ഒന്നാം പേരുകാരന്‍. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറും നിധിനായിരുന്നു. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയായിരുന്നു മൂന്നാംപേരുകാരന്‍.


 

Content Highlights: ravada chandrasekhar to become chief of kerala policee