കരുണാകരന്റെ പാരമ്പര്യം പത്മജ പറയരുതെന്ന് രാഹുല്‍; അച്ഛന്റെ ആത്മാവിന് നല്‍കിയത് വലിയ നോവെന്ന് ജെബി

#സ്വന്തം ലേഖകന്‍
ജെബി മേത്തര്‍, പത്മജ വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: Mathrubhumi
ജെബി മേത്തര്‍, പത്മജ വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: Mathrubhumi

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും. പത്മജ പാര്‍ട്ടിവിട്ടുപോയത് കോണ്‍ഗ്രസിന് വിഷമമുള്ള കാര്യമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പത്മജ ചെയ്തത് കൊടുംചതിയെന്നായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം.

കരുണാകരന്‍ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ല. പത്മജ വീണത് ചാണകക്കുഴിയില്‍. പത്മജയുടെ പേരില്‍ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അവരെ തെരുവില്‍ തടയുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.

തെരുവില്‍ തല്ലുകൊണ്ട ആളുകളുടെ സ്വപ്‌നമാണ് രാഷ്ട്രീയകാര്യസമിതി. അതാണ് പത്മജയ്ക്ക് കൊടുത്തത്. സി.പി.എമ്മില്‍ പോയിരുന്നെങ്കില്‍ പേരിനു വേണ്ടിയെങ്കിലും അവര്‍ പറയുന്നത് അംഗീകരിക്കാമായിരുന്നു. പത്മജ ബി.ജെ.പിയില്‍ ചേരുന്നതില്‍ എം.വി ഗോവിന്ദന് ആശങ്കയുണ്ടാകും. ബംഗാളില്‍ സി.പി.എം ഒന്നടങ്കം ബി.ജെ.പിയില്‍ പോയല്ലോയെന്നും രാഹുല്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് എന്ത് നന്ദികേടും അവഗണനയുമാണ് പത്മജയോട് ചെയ്തതെന്ന് ജെബി മേത്തര്‍ ചോദിച്ചു. തോറ്റതിന് ശേഷവും അവസരം നല്‍കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയില്‍ പോലും സ്ഥാനം നല്‍കി. അച്ഛന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വരരുത്. അച്ഛന്റെ ആത്മാവിനു പോലും നല്‍കിയത് ഏറ്റവും വലിയ നോവ്. മതേതര കേരളം ഈ ചേക്കേറലിനെ തള്ളും. പത്മജയ്ക്ക് ഒരിക്കലും മാപ്പില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul Mamkootathil and Jebi Mather against Padmaja Venugopal on BJP defection