വിനോദ്കുമാര്‍ ഡി.ജി.പി പദവിയോടെ വിജിലൻസ് ഡയറക്ടർ; മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കി.
കെ. പദ്മകുമാറിനെയാണ് പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനായും നിയമിച്ചു. ജയില്‍ ഡി.ജി.പി.യായിരുന്ന കെ. പദ്മകുമാറിനു പകരമായി ആ സ്ഥാനത്തേക്ക് ബല്‍റാം കുമാര്‍ ഉപാധ്യായയെ നിയമിച്ചു.
ക്രൈം എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ചുമതല നല്‍കി. ഇന്റലിജന്‍സ് ഐ.ജി. പി. പ്രകാശിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പുതിയ ഐ.ജി.യായി നിയമിച്ചു. കൊച്ചിയിലെ പോലീസ് ആന്‍ഡ് കമ്മിഷണര്‍ ഐ.ജി.യായിരുന്ന കെ. സേതുരാമനെ നോര്‍ത്ത് സോണിലെ ഐ.ജി.യായും സ്ഥാനമാറ്റം നിയമിച്ചിട്ടുണ്ട്. നോര്‍ത്ത് സോണ്‍ ഐ.ജി.യായിരുന്ന നീരജ് കുമാര്‍ ഗുപ്തയെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി.യായും ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ.ജി.യായിരുന്ന എ. അക്ബറിനെ കോച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി.യായും നിയമിച്ചു.
കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി.യായും പോലീസ് ജനറല്‍ ഡി.ഐ.ജി.യായിരുന്ന തോംസണ്‍ ജോസിനെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായും നിയമിച്ചു.
Content Highlights: promotion, transfer and additional charges in kerala police department