പ്രിയ വർഗീസിന്റെ കേസ് മാറ്റിവെച്ച് സുപ്രീം കോടതി; സെപ്റ്റംബർ 22-ന് പരിഗണിക്കും

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി, പ്രിയവര്‍ഗീസ്‌
സുപ്രീംകോടതി, പ്രിയവര്‍ഗീസ്‌

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 22-ലേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന് സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫീക്കറും പ്രിയാ വർഗീസിന്റെ അഭിഭാഷകൻ കെ. പരമേശ്വരനും കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

കേസ് പരിഗണിച്ച സമയത്ത് യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ. എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പത്താമത്തെ കേസായാണ് ഇത് പരിഗണിച്ചത്. താൻ മറ്റൊരു കോടതിയിൽ മറ്റൊരു കേസ് വാദിക്കുകയാണെന്നും അതിനാൽ ഇന്ന് കേസ് വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും പ്രിയാ വർഗീസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സർവകലാശാലയുടെ പുതിയ അഭിഭാഷകനായ സുൽഫീക്കറും മുൻ അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രനുമാണ് ഒരേസമയം കോടതിയിൽ ഹാജരായത്. ഈ കേസിലെ സത്യവാങ്മൂലവും എതിർ സത്യവാങ്മൂലവും ഉൾപ്പെടെയുള്ള മുഴുവൻ പ്ലീഡിങ്സും താൻ ഫയൽചെയ്തുകഴിഞ്ഞതാണെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, വക്കാലത്ത് മാറി താനാണ് പുതിയ അഭിഭാഷകനെന്നും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും സുൽഫീക്കർ ആവശ്യപ്പെടുകയായിരുന്നു.  പ്രധാന അഭിഭാഷകർ കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ജസ്റ്റിസ് മനോജ് മിശ്ര കേസ് മാറ്റിവെക്കാൻ ഉത്തരവിടുകയായിരുന്നു.  

Content Highlights: Supreme Court postponed the Priya Varghese appointment case to September 22., Two lawyers appeared for Kannur University with different requests, creating a rare situation., Advocate Zulfiquer appeared as the new counsel while former counsel K.R. Subhash Chandran was also present., Senior advocate K. Parameshwaran requested the adjournment on behalf of Priya Varghese.