തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ഇനി കേസെടുത്താലും കുഴപ്പമില്ല - ജി സുധാകരൻ

ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി

ആലപ്പുഴ: മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി. സുധാകരന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം.  ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്. 

'തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല'- അദ്ദേഹം പറഞ്ഞു. 

'എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല, അങ്ങനെ പ്രത്യേകം നിഷ്‌കര്‍ഷകളുമില്ല. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് എന്‍ജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ അത് തുറന്നുപറയണം, ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ, പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.  തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.  

Content Highlights: g sudhakaran reveals he had opened and made changes in postal ballots in 1989 election