'ടീച്ചർ കരയുന്നതുകണ്ട് വിഷമംതോന്നി, അമ്മയുടെ പേരും PK ശ്രീമതി'; ആരോപണം തെറ്റെന്ന് മുൻ എംഎൽഎയുടെ മകൻ

കണ്ണൂർ: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരായ ആരോപണം തെറ്റെന്ന് വ്യക്തമാക്കി മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത് കുമാർ. തന്റെ അമ്മയുടെ പേരും പി.കെ. ശ്രീമതി എന്നാണെന്നും പിതാവിന്റെ പെൻഷൻ 2020 വരെ അമ്മയാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പേരുപയോഗിച്ചാണ് പി.കെ. ശ്രീമതിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അജിത് കുമാർ വ്യക്തമാക്കി.
ശ്രീമതി ടീച്ചർ കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ടെന്നും അമ്മ മരിക്കുന്നതുവരെ പെൻഷൻ ലഭിച്ചിരുന്നുവെന്നും അജിത് കുമാർ പറഞ്ഞു. വ്യാജവാർത്ത വന്നത് എവിടെനിന്നാണെന്ന് അറിയില്ലെന്നും അത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് കുടുംബ പെൻഷൻ സിപിഎം നേതാവ് പി.കെ. ശ്രീമതി വാങ്ങുന്നുവെന്നായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനെതിരേ പി.കെ. ശ്രീമതി വൈകാരികമായി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചിരുന്നു. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ടെന്നും ഇത്തരം വാർത്തകൾ നൽകുന്നതിനുമുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു.
തിരുകൊച്ചിയിലും കുന്നംകുളത്തും എംഎൽഎ ആയിരുന്നു പി.ആർ. കൃഷ്ണൻ. 1993-ലാണ് അദ്ദേഹം മരിച്ചത്. അതിനുശേഷം പെൻഷൻ വാങ്ങിയിരുന്നത് ഭാര്യ പി.കെ. ശ്രീമതിയായിരുന്നു. 2020 ജൂലൈ 23-ന് അമ്മ മരിക്കുംവരെ പെൻഷൻ വാങ്ങിയിരുന്നതായും അജിത് കുമാർ പറഞ്ഞു.
Content Highlights: Ajith Kumar refutes claims that PK Sreemathi illegally claimed his father's pension., Clarified that the pension was received by his mother, also named PK Sreemathi, until her death in 2020., PK Sreemathi expressed emotional distress over the baseless media allegations., The controversy stemmed from a confusion regarding the name of the late MLA's wife.