പറയാത്ത കാര്യം പത്രം നല്‍കി, വീഴ്ച പറ്റിയെന്ന് അവര്‍ സമ്മതിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രി

പിണറായി വിജയന്‍ | Photo: Mathrubhumi
പിണറായി വിജയന്‍ | Photo: Mathrubhumi

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനെതിരേ പറയുന്നത് മലപ്പുറത്തിനെതിരെ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് പറഞ്ഞാൽ അത് ജില്ലക്കെതിരല്ല.  കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്ന് അവർക്ക് കത്തയച്ചു. അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല', മുഖ്യമന്ത്രി പറഞ്ഞു. വിവാദ പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ദ ഹിന്ദു പത്രത്തിന് കത്തയച്ചിരുന്നുവെന്നും അതിന് മറുപടി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
 

Content Highlights: Pinarayi Vijayan clarified on the controversial interview published in The Hindu