പൂരം കലക്കാൻ ലോബി, വിദേശ ഫണ്ടിങ് നടക്കുന്നു; സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം

ജി രാജേഷ് | Photo: Matrhubhumi
ജി രാജേഷ് | Photo: Matrhubhumi

തൃശ്ശൂർ:  പൂരം കലക്കലിൽ സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. പൂരം കലക്കാൻ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിങ് നടക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി  
ജി. രാജേഷ് പറഞ്ഞു.

വെറുതെ ഒരു അന്വേഷണം പ്രഖ്യാപിച്ചാൽ കുറ്റക്കാരാരാണെന്ന് അറിഞ്ഞാൽ പോലും കോസെടുക്കുകയോ ഇത്തരം പ്രവണത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാറില്ല. ഒരു അന്വേഷണം വരും, 1000 പേജുണ്ടാകും. റിപ്പോർട്ട് ഏതെങ്കിലും ഡെസ്കിലേക്ക് പോകുമെന്നെല്ലാതെ തുടർ നടപടികൾ ഉണ്ടാകാറില്ല. മറിച്ച് സിബിഐ അന്വേഷണമാണെങ്കിൽ കുറ്റക്കാർക്കെതിരെ കേസെടുത്ത് ശിക്ഷാ നടപടികൾ സ്വീകരിക്കും.

ആന എഴുന്നൊള്ളിപ്പിനെതിരെ ഉൾപ്പെടെ പല കേസുകളും സുപ്രീംകോടതിയിലുണ്ട്. ഇതിൽ കേസ് നൽകിയിട്ടുള്ളവരിൽ 90 ശതമാനവും കപട മൃഗ സ്നേഹികളാണ്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാ​ഗമായിട്ട് കേരളത്തിൽ ഏറ്റവും പ്രൗഡ ​ഗംഭീരമായി നടക്കുന്ന തൃശ്ശൂർ പൂരത്തെയും മറ്റു ഉത്സവങ്ങളെയും തകർക്കാനുള്ള പ്രക്രിയയാണ് നടക്കുന്നത്. ക്ഷേത്രങ്ങൾക്കെതിരെയുള്ള കേസുകൾ കോടതികളിൽ നടത്തുന്നതിന് ലക്ഷങ്ങൾ ചിലവാകാറുണ്ട്. ഓടിച്ച് തളർത്താനുള്ള ശ്രമമാണ് നടത്തുന്നത്.

ഫോറസ്റ്റ് ജിപി നാ​ഗരാജ് നാരയണൻ പൂരംകലക്കൽ സംബന്ധിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമങ്ങൾ നിർമിക്കുമ്പോൾ സുപ്രീംകോടതി നിർദേശം പോലും ഉദ്യോ​ഗസ്ഥൻ ​ഗൗനിച്ചില്ലെന്നും പിന്നിൽ നിന്ന് വേറെ പലരും നിയന്ത്രിക്കുന്നുണ്ടെന്നും ദേവസ്വം സെക്രട്ടറി ആരോപിച്ചു. ഫോറസ്റ്റ് ജിപിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും വനംവകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ദേവസ്വം ആവശ്യപ്പെട്ടു.  ജിപിയെ നിയന്ത്രിക്കുന്നവരാരെന്ന് പുറത്തുകൊണ്ടുവരണമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പൂരം എഴുന്നൊള്ളിപ്പോ പൂരചടങ്ങോ പാറമേക്കാവ് ദേവസ്വം വൈകിപ്പിക്കുകയോ നിർത്തിവെപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: paramekavu devaswom on thrissur pooram issue