പാലക്കാട് കോൺഗ്രസിൽ കല്ലുകടി; പരിഗണിക്കാത്തതിൽ സരിന് അതൃപ്തി, കടുത്ത നിലപാടിലേക്കെന്ന് സൂചന

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി. സ്ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി. സരിന് കടുത്ത അതൃപ്തിയെന്ന് സൂചന. ബുധനാഴ്ച രാവിലെ 11.45-ന് സരിൻ മാധ്യമങ്ങളെ കാണും.
രാജി അടക്കമുള്ള കടുത്ത നിലപാടിലേക്ക് സരിൻ കടന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പാലക്കാട്ടുനിന്നുള്ള ഒരാൾ സ്ഥാനാർഥിയായി മണ്ഡലത്തിലെത്തണമെന്ന ആലോചനയിലായിരുന്നു നേരത്തെ സരിനെ പരിഗണിച്ചിരുന്നത്. അതേസമയം, യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉപതിരഞ്ഞെടുപ്പുകൾക്ക് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് പരിഗണിച്ചത്. ഉപതിരഞ്ഞെടുപ്പാണെങ്കിലും പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് കോൺഗ്രസിനും യു.ഡി.എഫിനും അഭിമാനപ്രശ്നമാണ്. ആ നിലയ്ക്കുകൂടിയായിരുന്നു രാഹുലിന്റെ സ്ഥാനാർത്ഥിത്വം.
അടുത്ത കാലത്ത് പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസിന്റെ സമരങ്ങളിലുൾപ്പെടെ രാഹുൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. വിക്ടോറിയ കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ സാഹിത്യോത്സവത്തിലും സജീവസാന്നിധ്യമായിരുന്നു.
Content Highlights: palakkad by election, P Sarin against not declaring him as a candidate