പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധു

പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

ആലപ്പുഴ: ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം അസാധുവാക്കിയത്.

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്. അതു മുപ്പതുശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിനു സാധുത നൽകില്ല. ഭക്ഷ്യധാന്യമുൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. ആദ്യഘട്ട മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്നം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റേഷൻകടകളിലെ ഇ -പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണു മടങ്ങുന്നത്. എന്നാൽ, താലൂക്കുതല പരിശോധനയിൽ മസ്റ്ററിങ് അസാധുവാക്കപ്പെട്ട കാര്യം അവരറിഞ്ഞിട്ടില്ല. മഞ്ഞ, പിങ്ക് കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട്. അതുകൂടി കഴിയുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയുമുയരും.

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ. വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവരുമുണ്ട്. ഐറിസ് സ്കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടിവരും. എന്നാൽ, റേഷൻകടകളിൽ ഐറിസ് സ്കാനറില്ല. അതിനാൽ, മറ്റുമാർഗങ്ങൾ സ്വീകരിക്കാനാണു സാധ്യത.

Content Highlights: Over One lakh Ration Card Mustering invalidated due to name mismatches