NM വിജയന്റേത് കൊലപാതകം, സുധാകരനും സതീശനും കുടുംബത്തെ അധിക്ഷേപിച്ചു, മനസാക്ഷിയുണ്ടോ?-MV ഗോവിന്ദന്‍

എം.വി.ഗോവിന്ദൻ | ഫോട്ടോ: അഖിൽ.ഇ.എസ്\ മാതൃഭൂമി
എം.വി.ഗോവിന്ദൻ | ഫോട്ടോ: അഖിൽ.ഇ.എസ്\ മാതൃഭൂമി

സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ അതിദാരുണമായ സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ട്രഷററുടെയും മകന്റെയും മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നിലപാട് സ്വീകരിക്കണമെന്നുംതന്നെയാണ് കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രണ്ടുപേരെയും ആക്ഷേപിക്കുന്നനിലയായിരുന്നു. എൻ.എം.വിജയന്റെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നൊക്കെയാണ് സുധാകരനും സതീശനും പറഞ്ഞത്. മനസാക്ഷിയുള്ള ഒരാൾക്കും ഇങ്ങനെ പറയാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

എൻ.എം.വിജയന്റേത് കൊലപാതകംതന്നെയാണ്. അമ്പതുവർഷക്കാലം, എല്ലാ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസിന്റെ ഭാഗമായിനിന്നയാളാണ് എൻ.എം.വിജയൻ. ഒരുതരത്തിലും കോൺഗ്രസിനെ വേദനിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട്  സ്വയം ഇല്ലാതാവുകയായിരുന്നു അദ്ദേഹം. കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.

പെരിയ കേസുമായി ബന്ധപ്പെട്ട് താൻ മുമ്പ് വ്യക്തമാക്കിയതെന്തോ അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ പാർട്ടിയുടെ ധാരണയനുസരിച്ചോ നടന്ന ഒന്നല്ല. ഒരുപാട് സംഭവങ്ങളുടെ തുടർച്ചയുണ്ടെങ്കിലും  കൊലപാതകത്തിലേക്കെത്തുക എന്നതൊന്നും ആരും അറിഞ്ഞതല്ല. ശരിയായ രീതിയിൽ കേരളത്തിലെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ രാഷ്ട്രീയവൽക്കരിച്ചിട്ട് ഇതെല്ലാം സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: CPM leader MV Govindan demands a thorough investigation into the suicide of DCC treasurer NM Vijayan