ആ ആൾ ആരാണെന്ന് അറിയില്ല, കോടിയേരിയുടെ വീട്ടിൽ ഇടക്കൊക്കെ പോകാറുണ്ട്- എം.വി. ഗോവിന്ദൻ

കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരേയും അവഗണിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'വിനോദിനി ബാലകൃഷ്ണന്റെ അഭിമുഖം പത്രത്തിൽ കണ്ടു. അതിൽ പറയുന്ന ആൾ ആരാണ് എന്ന് എനിക്കറിയില്ല. ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നു. ഇടക്കൊക്കെ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്. ആരെയെങ്കിലും അവഗണിക്കുന്ന ഒരു നിലപാട് സിപിഎമ്മും ഞാനും സ്വീകരിക്കുന്നില്ല. നായനാരുടേയും ചടയൻ ഗോവിന്ദന്റെയും കുടുംബത്തെ സന്ദർശിക്കാറുണ്ട്. ആരേയും അവഗണിക്കാത്തിടത്തോളം വിഷയം പരിശോധിക്കേണ്ട ആവശ്യമില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉന്നംവെച്ച് പരോക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്നും ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോൺ എടുക്കാറില്ലെന്നും പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി പറഞ്ഞിരുന്നു.
പേര് പറയാത്ത ആ നേതാവ് പിണറായി വിജയനായിരിക്കും എന്ന് വായനക്കാർ ധരിക്കുമെന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിന്; അല്ല എന്നും അവർ മറുപടി പറഞ്ഞിരുന്നു. ഇതോടെയാണ് വിനോദിനിയുടെ പരാമർശം എം.വി. ഗോവിന്ദനെ ഉന്നംവെച്ചുള്ളതാണെന്ന തരത്തിൽ വിലയിരുത്തപ്പെട്ടത്.
Content Highlights: MV Govindan denies the allegation that CPM leadership is neglecting Kodiyeri Balakrishnan's family., Vinodini Balakrishnan previously claimed in an interview that she faced cruel neglect from top CPM leadership., Govindan stated he visits the family regularly and maintains a cordial relationship., The controversy arose following Vinodini's interview in 'Pachakuthira' magazine.