'എന്തിനാ വെപ്രാളം, പത്മകുമാർ കുറ്റാരോപിതൻ മാത്രം, പാർട്ടി ആരെയും സംരക്ഷിക്കില്ല, കൈകൾ ശുദ്ധം'- എം.വി. ഗോവിന്ദൻ

#സ്വന്തം ലേഖകൻ
എം.വി. ഗോവിന്ദൻ | Photo: Mathrubhumi
എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: എ. പത്മകുമാറിന്റെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്. കോടതി ശിക്ഷിക്കുന്നെങ്കിൽ ശിക്ഷിക്കട്ടെയെന്നും ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്തിനാ വെപ്രാളപ്പെടുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പത്മകുമാർ കുറ്റക്കാരനാണോയെന്ന് പറയേണ്ടത് കോടതിയാണ്. കേസ് കോടതിയുടെ മുന്നിൽ വരട്ടേ. ഒരാളേയും പാർട്ടി സംരക്ഷിക്കുകയില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. ഒരാൾ അറസ്റ്റ് ചെയ്തു എന്ന് വെച്ച് ഉടനെ കുറ്റവാളിയാണെന്ന് തീരുമാനിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ അതിന്റെ അർത്ഥം അയാൾ കുറ്റാരോപിതനാണ് എന്ന് മാത്രമാണ്. കുറ്റം തെളിയിക്കണം. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള എല്ലാ പരിതസ്ഥിതിയും കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും അവർക്ക് അറസ്റ്റ് ചെയ്യാം, ചോദ്യം ചെയ്യാം, നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാം.

ആര് പിടിക്കപ്പെട്ടാലും, ഒരാളെയും സംരക്ഷിക്കില്ല എന്നത് സർക്കാരിന്റെയും പാർട്ടിയുടെയും നയമാണ്. പാർട്ടിയുടെ കൈ ശുദ്ധമാണെന്ന് ജനങ്ങൾക്കെല്ലാം അറിയാമെന്നും, അതുകൊണ്ട് ഒരു തിരിച്ചടിയും പാർട്ടിക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരും പ്രവർത്തികരും. ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം എപ്പോഴെങ്കിലും ക്രിയാത്മകമായ അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നും, എല്ലാം വിരുദ്ധമായ നിലപാട് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും പ്രതിപക്ഷ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ബിജെപിയും കോൺഗ്രസും പറയുന്നതെല്ലാം വികസനത്തിനെതിരാണ്. വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താൻ പറ്റില്ലെന്ന് പറയുന്ന ലോകത്തിലെ ഒറ്റ പ്രതിപക്ഷമേ ഉള്ളൂ. അത് ഇവിടുത്തെ കോൺഗ്രസും ബിജെപിയുമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: M.V. Govindan clarifies CPM`s stance on A. Padmakumar`s arrest, stating the party protects no one and its hands are clean. Court will decide guilt.