പോക്‌സോ കേസെടുക്കാവുന്ന വിവരങ്ങളുണ്ടെന്ന് സൂചന; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാംഭാഗം ഉടന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ചിത്രം)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ചിത്രം)

കൊച്ചി: മലയാളസിനിമയില്‍ വീണ്ടും വന്‍സ്‌ഫോടനങ്ങള്‍ക്ക് വഴിമരുന്നിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ഭാഗങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളതിനാലാണ് ഈ ഭാഗങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിടുന്നതിന് തൊട്ടുമുന്‍പ് തടസ്സഹര്‍ജി ഫയല്‍ചെയ്യപ്പെട്ടതെന്ന് അറിയുന്നു.

റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് കമ്മിഷന്‍ വിധിപറയാനിരിക്കെ 10.50-നാണ് തടസ്സഹര്‍ജി ഫയല്‍ചെയ്യപ്പെട്ടത്. ഇനി ഈ ഹര്‍ജിക്കാരനെക്കൂടി കേട്ടശേഷം വിവരാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിക്കും. കമ്മിഷന്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയവരില്‍നിന്ന് പണംവാങ്ങിയശേഷം നല്‍കാതിരുന്ന പേജുകള്‍ നല്‍കിയേമതിയാകൂ എന്നതാണ് കമ്മിഷന്‍ നിലപാട്. ഇത് പിഴവായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് സാംസ്‌കാരികവകുപ്പ് മാപ്പപേക്ഷിച്ചെങ്കിലും കമ്മിഷന്‍ തള്ളി. തുടര്‍ന്നാണ് ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവരാന്‍ വഴിയൊരുങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസുകള്‍ എങ്ങുമെത്താതെ നില്‍ക്കെയാണ് കൂടുതല്‍ ഭാഗങ്ങള്‍ പുറത്തേക്കുവരുന്നത്.
 

Content Highlights: More of Hema Committee report, including potentially POCSO charges are expected soon