തിരഞ്ഞെടുപ്പിൽ തോറ്റെന്നുകരുതി തലയിൽ കൈവെച്ചിരിക്കുന്ന പാർട്ടിയല്ല, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും- എം.എം. മണി

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി എന്നുകരുതി തലയിൽ കൈവെച്ച് ‘അയ്യോപാവം’ എന്ന് പറയുന്ന പാർട്ടിയല്ല തങ്ങളുടേതെന്ന് എം.എം. മണി. തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും നേതൃത്വത്തിനോ സർക്കാരിനോ വീഴ്ചപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തലിന് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന് തെറ്റ് പറ്റിയെങ്കിൽ നേതൃത്വം തിരുത്തുമെന്നും എം.എം. മണി പറഞ്ഞു. പാർട്ടിയും മുന്നണിയും തിരുത്തും. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ ദൗർബല്യം ഉണ്ടെങ്കിൽ അതെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സി.പി.എം. തിരുത്തലിന് വിധേയമായി പ്രവർത്തിക്കുമെന്നും മണി കൂട്ടിച്ചേർത്തു.
തോൽവിയിൽ തളർന്നിരിക്കാതെ നിലപാടുകൾ സ്വയം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തിരഞ്ഞെടുപ്പ് തോറ്റു എന്നൊന്നും പറഞ്ഞ് തലയിൽ കൈവെച്ച് ‘അയ്യോപാവം’ പറയുന്ന പാർട്ടിയല്ല. എന്തുകൊണ്ട് തോറ്റു, ഞങ്ങൾ തിരുത്തേണ്ടതുണ്ടോ, ഞങ്ങളുടെ നിലപാടിൽ മാറ്റം വരുന്നുണ്ടോ, ഇതെല്ലാം പരിശോധിച്ചു തിരുത്തുന്ന പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി’, മണി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി പാർട്ടി സെക്രട്ടറിയെ ശാസിച്ചുവെന്ന പ്രചാരണങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സംസ്ഥാന കമ്മിറ്റി സെക്രട്ടറിയെ ശാസിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ ഇതുവരെ അറിഞ്ഞില്ല. ചുമ്മാ എന്തെങ്കിലും വല്ല വിവരക്കേടും പറഞ്ഞിട്ട് അത് എന്നോട് ചോദിച്ചിട്ട് കാര്യമില്ല’, എം.എം. മണി കൂട്ടിച്ചേർത്തു.