'കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല'; ശിവരാമനെതിരെ വീണ്ടും എം.എം മണി

കെ.കെ. ശിവരാമന്‍, എം.എം. മണി | Photo: Mathrubhumi
കെ.കെ. ശിവരാമന്‍, എം.എം. മണി | Photo: Mathrubhumi

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സി.പി.എം നേതാവ് എം.എം മണിയും സി.പി.ഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തൊടുപുഴയിലുള്ള ശിവരാമന് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ലെന്നും കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ലെന്നും എം.എം മണി വിമര്‍ശിച്ചു. ഇവിടെ കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ മണി നടത്തിയ പ്രതികരണത്തിന് താന്‍ വന്നുകാട്ടിത്തരാന്‍ തയ്യാറാണെന്ന് ശിവരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചായിരുന്നു മണിയുടെ പ്രതികരണം. 

'എല്‍ഡിഎഫിന്റെ നേതാവാണ് അങ്ങേര്. ചുമ്മാ അങ്ങേരുമായി നമ്മള്‍ക്ക് ഒരു ഉടക്കുമില്ല. പുള്ളി ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് എന്റെ പേര് പറയുകയാണ്. ശിവരാമന്‍ തൊടുപുഴയിലാണ്. ആയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാ എംഎം മണി. ഞങ്ങള് മലയിലാ. കാലങ്ങളായി ഇവിടെ ജീവിതം മുഴുവന്‍ തുലച്ചു. അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല'- എംഎം മണി പറഞ്ഞു. 

അതിനിടെ ശിവരാമനെ പിന്തുണച്ച് സിപിഐ ജില്ലാ നേതൃത്വവും രംഗത്തെത്തി. എംഎം മണിയുടെ അഭിപ്രായത്തോട് സിപിഐക്ക് യോജിപ്പില്ലെന്നും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരുനിലപാടും തങ്ങള്‍ക്കില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍ പറഞ്ഞു. ജില്ലയില്‍ കയ്യേറ്റമുണ്ടെന്നും കയ്യേറ്റം ആര് നടത്തിയാലും അത് കയ്യേറ്റമാണെന്നും അത് ഒഴിപ്പിക്കുക തന്നെ വേണമെന്നും സലീം കുമാര്‍ വ്യക്തമാക്കി.

Content Highlights: mm mani comments against kk sivaramam