സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ കാലാനുസൃത മാറ്റം വരുത്തുകയാണെന്ന് മന്ത്രി റിയാസ്

മന്ത്രി മുഹമ്മദ് റിയാസ് കുണ്ടറ-പെരുമ്പുഴ റോഡ് നിര്‍മാണ പ്രവൃത്തികള്‍ സന്ദര്‍ശിക്കുന്നു
മന്ത്രി മുഹമ്മദ് റിയാസ് കുണ്ടറ-പെരുമ്പുഴ റോഡ് നിര്‍മാണ പ്രവൃത്തികള്‍ സന്ദര്‍ശിക്കുന്നു

കൊല്ലം: റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് കാലാനുസൃത മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ ഓഫീസ് പുരോഗതി നേരിട്ട് വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത്.

എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണെമെന്ന നിര്‍ബന്ധമുണ്ട്. ഇതിന് വിഘാതമാകുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയും തിരുത്തി നേരെയാക്കും. നൂതന പദ്ധതികള്‍ക്ക് ധനകാര്യ വകുപ്പ് നല്‍കുന്ന പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈടുറ്റ റോഡുകളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നതെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. പുതുപ്രവര്‍ത്തന രീതികളാണ് പൊതുമരാമത്ത്-വിനോദസഞ്ചാര മേഖലയില്‍ കാണാനാകുന്നത്. കേന്ദ്രസഹായം പരിമിതപ്പെട്ടെങ്കിലും വികസനകാര്യത്തില്‍ സംസ്ഥാനം മുന്നോട്ട് തന്നെ പോകും. കൊട്ടാരക്കരയില്‍ 29 കോടി രൂപയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സന്‍ അനിത ഗോപകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്  കുണ്ടറ ആശുപത്രി മുക്കിനും പെരുമ്പുഴയ്ക്കും ഇടയിലുള്ള റോഡിന്റെ  നിര്‍മാണ പ്രവൃത്തി പുരോഗതി   വിലയിരുത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. ജങ്ഷന്‍ വികസനം, നടപ്പാത എന്നിങ്ങനെ 16 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണം. മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡ്തല പ്രവര്‍ത്തനം നടത്തണം. കുണ്ടറ ആശുപത്രിമുക്ക് - പെരുമ്പുഴ റോഡിന്റെ വശങ്ങളിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതും നിര്‍മാണപ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനും സ്ഥലം എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് മുറിച്ച് പൈപ്പ് ഇട്ടതിന് ശേഷം അതേ നിലവാരത്തില്‍ തന്നെ റോഡ് ശരിയാക്കി നല്‍കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കാന്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് റോഡുകളില്‍ മറ്റ് വകുപ്പുകള്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊല്ലം - ചെങ്കോട്ട ദേശീയപാതയിലെ സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാനം ചെലവഴിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Content Highlights: Minister Riyas said-road construction in the state is being changed seasonally