തിരുവനന്തപുരം മെഡിക്കൽകോളേജിൽ ICU പ്രവർത്തിക്കുന്നത് തുണികെട്ടി മറച്ച്, ഗൗനിക്കാതെ സർക്കാർ വകുപ്പുകൾ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായശേഷം സജ്ജീകരിച്ച താത്‌കാലിക ഐ.സി.യു.വിൽ ഗുരുതര സുരക്ഷാവീഴ്ച.

മുണ്ട് മറച്ചുകെട്ടിയാണ് ഇവിടെ ചികിത്സ നടക്കുന്നത്. ഇതുമൂലം വൻ ബുദ്ധിമുട്ടാണ് രോഗികളും അനുഭവിക്കുന്നത്. പലതവണ ചൂണ്ടിക്കാട്ടിയിട്ടും പ്രശ്‌നം പരിഹരിക്കാതായതോടെ വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി.

എന്നാൽ, കത്ത് ലഭിച്ച് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

ഗൗനിക്കാതെ സർക്കാർ വകുപ്പുകൾ

മാർച്ച് 17-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപ്പിടിത്തമുണ്ടായത്. ഇതിനുപിന്നാലെയാണ് രോഗികളെ താത്‌കാലികമായി സജ്ജീകരിച്ച ഐ.സി.യു.കളിലേക്കു മാറ്റിയത്. തീപിടിച്ച് നശിച്ചശേഷം ഐ.സി.യു.കൾ ഉടൻതന്നെ ശരിയാക്കുമെന്നായിരുന്നു അധികൃതർ അന്ന് പറഞ്ഞിരുന്നത്.

എന്നാൽ, ഒരുമാസമായിട്ടും യാതൊരു നടപടിയും സർക്കാർ വകുപ്പുകളുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

ആദ്യ ദിവസങ്ങളിൽ ഇവിടെ വിവിധ വകുപ്പുകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിശോധനകൾ നടത്തിയെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കാതെയായി.

ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കുക പ്രായോഗികമല്ല. അതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ താത്‌കാലിക ഐ.സി.യു.വിൽത്തന്നെ ചികിത്സകൾ തുടർന്നു. ഇവിടെ അടിസ്ഥാനസൗകര്യങ്ങൾപോലും ഒരുക്കിയതുമില്ല. ഇവിടെയാണ് തുണിമറച്ചുകെട്ടി ചികിത്സ ചെയ്യേണ്ട സാഹചര്യമുണ്ടായത്.

രോഗികളുടെ ബുദ്ധിമുട്ട് കണ്ട് മടുത്ത പല ഡോക്ടർമാരും ഇക്കാര്യം ഉന്നതാധികാരികളെ അറിയിച്ചിരുന്നു. നടപടികളുണ്ടാകാതെ വന്നതോടെയാണ് വകുപ്പ് മേധാവിതന്നെ അധികൃതർക്ക്് കത്ത് നൽകേണ്ടിവന്നത്.

അന്വേഷണം പൂർത്തിയായില്ല

മെഡിക്കൽ കോളേജിലെ തീപ്പിടിത്തം സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ലെന്നുകാട്ടി കഴിഞ്ഞയാഴ്ച ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽനിന്ന്‌ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. കൃത്യമായ കാരണം കണ്ടുപിടിക്കുന്നതിന് സർജിക്കൽ ഐ.സി.യു.വിൽ സപ്ലൈ ഫീഡ് ചെയ്യുന്ന യു.പി.എസ്. നിർമാണക്കമ്പനിയുടെ റിപ്പോർട്ട്, വെന്റിലേറ്റർ കമ്പനിയുടെ സർവീസ് ടീമിന്റെ മൊഴികൾ എന്നിവ ആവശ്യമുണ്ടെന്നാണ് കത്തിൽ പറയുന്നത്.

തീപിടിച്ച ഭാഗം നവീകരിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെട്ട്‌ ഇല്ലെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ, തീപ്പിടിത്തമുണ്ടായി ഒരുമാസമായിട്ടും ഇത് നവീകരിക്കുന്നതിനു യാതൊരുവിധ നടപടികളും സർക്കാർ കൈക്കൊള്ളുന്നില്ല. ഇതിന്റെയെല്ലാം ദുരിതമനുഭവിക്കുന്നത് രോഗികളാണ്. പലപ്പോഴും ഡോക്ടർമാരും ബുദ്ധിമുട്ടിലാകുന്നു.

രോഗികളും ഡോക്ടർമാരും ദുരിതത്തിൽ

ഐ.സി.യു. കിടക്കകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കാഷ്വാലിറ്റി, ക്രിട്ടിക്കൽ ഐ.സി.യു. എന്നിവിടങ്ങളിൽ പ്രതിസന്ധിയുണ്ട്. വെന്റിലേറ്ററുകൾക്കും ക്ഷാമമാണ്. ഇതിനുപുറമേയാണ് സർജിക്കൽ ഐ.സി.യു.കളിൽ ഉൾപ്പെടെ ഡോക്ടർമാർക്ക് അധിക ജോലികൾ നൽകുന്നതിലെ പ്രശ്‌നങ്ങൾ.

12 മണിക്കൂറും അധികവുമാണ് ഓരോ െറസിെഡന്റ് ഡോക്ടറുടെയും ഡ്യൂട്ടിസമയം. പല വിഭാഗങ്ങളിൽനിന്ന് എത്തുന്ന രോഗികളെ കൈകാര്യംചെയ്യാൻ ഇതു പര്യാപ്തമല്ല.

ശസ്ത്രക്രിയകൾ മുടങ്ങുന്നതും വേണ്ട പരിചരണം നൽകുന്നതിനു തടസ്സമാകുന്ന ഇത്തരത്തിലുള്ള സാഹചര്യങ്ങൾ പലപ്പോഴും രോഗികളും ബന്ധുക്കളുമായി സംഘർഷത്തിനു കാരണമാകുമെന്നും ആശങ്കയുണ്ട്.

Content Highlights: Ongoing critical safety failures in temporary ICU facilities at Medical College., Lack of infrastructure forcing doctors to use makeshift cloth partitions for patient privacy., Official negligence regarding the post-fire renovation of the surgical ICU unit., Pending investigations into the 2026 fire incident hindering urgent repairs., Severe shortage of ICU beds and ventilators causing operational strain on staff.