മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി .ജെ.പി. സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്.പി. എ സതീഷ് കുമാര്‍ ചോദ്യം ചെയ്യുന്നു. ഫോട്ടോ: രാമനാഥ് പൈ
നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി .ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്.പി. എ സതീഷ് കുമാര്‍ ചോദ്യം ചെയ്യുന്നു. ഫോട്ടോ: രാമനാഥ് പൈ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നരയോടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ഹാജരായ സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 

ഇന്ത്യന്‍ ശിക്ഷാനിയമം 171(ബി) (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താന്‍ കൈക്കൂലി നല്‍കുക), 171(ഇ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശനായിരുന്നു പരാതിക്കാരന്‍. ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. 

കേസന്വേഷണത്തിന്റെ ഭാഗമായി കെ. സുന്ദര, അമ്മ ബേട്ജി എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്, മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, യുവമോര്‍ച്ച ട്രഷററായിരുന്ന സുനില്‍ നായ്ക്ക് എന്നിവരെ വിവിധ ഘട്ടങ്ങളില്‍ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.

content highlights: manjeswaram election bribery case, K Surendran appeared for questioning

Content Highlights: