മണിയൻപിള്ള രാജുവിന്‍റെ കാർ അപകടത്തിൽപ്പെട്ട സംഭവം; സിസിടിവി ദൃശ്യം പുറത്ത്, നടന് ജാമ്യം

തിരുവനന്തപുരം: മണിയൻപിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരുടെ മൊഴിയിൽ വൈരുദ്ധ്യവുമായി സിസിടിവി ദൃശ്യം. നടന്‍റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
വാഹനാപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്ന കേസിൽ നടൻ മണിയൻ പിള്ള രാജുവിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തന് ശേഷം കാർ നിർത്താതെ പോയെന്ന ആരോപണം മണിയൻ പിള്ള ശരിവെച്ചിട്ടുണ്ട്. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മ്യൂസിയം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. നടന് പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു.
താനാണ് കാറോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച മണിയൻ പിള്ള രാജു ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന വാദമാണ് ഉയർത്തുന്നത്. സിസിടിയിൽ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. കാർ നിർത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണ് താൻ രോഗിയാണെന്നും മണിയൻ പിള്ള പറഞ്ഞു. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാത്രി മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.