എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് വേങ്ങരയിലെയും മങ്കടയിലെയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികൾ

#ഇലക്ഷൻ ഡെസ്ക്
സബാഹ് കുണ്ടുപുഴയ്ക്കല്‍, കുന്നത്ത് മുഹമ്മദ് | Photo: Facebook.com/Kunnath Muhammed & facebook.com/sabahkundupuzhakkal
സബാഹ് കുണ്ടുപുഴയ്ക്കല്‍, കുന്നത്ത് മുഹമ്മദ് | Photo: Facebook.com/Kunnath Muhammed & facebook.com/sabahkundupuzhakkal

മലപ്പുറം: എസ്.ഡി.പി.ഐ. ഉൾപ്പെടെ ആരുടെ വോട്ടും വേണ്ടെന്നു പറയില്ലെന്ന് മലപ്പുറത്തെ രണ്ട് എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥികൾ. വേങ്ങരയിലെ സബാഹ് കുണ്ടുപുഴയ്ക്കലും മങ്കടയിലെ കുന്നത്ത് മുഹമ്മദുമാണ് നയം വ്യക്തമാക്കിയത്.

ജനാധിപത്യത്തിൽ ആരുടെയും വോട്ടു വേണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും താൻ എൽ.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്വതന്ത്ര, ജനകീയ സ്ഥാനാർഥിയാണെന്നും സബാഹ് കുണ്ടുപുഴയ്ക്കൽ പറഞ്ഞു. ആർക്കും തനിക്കു വോട്ടുചെയ്യാമെന്നും ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നും പറഞ്ഞ കുന്നത്ത് മുഹമ്മദ് വോട്ട് നല്ലത്, ചീത്ത എന്നുപറഞ്ഞ് മാറ്റിവെക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.

സബാഹ് കത്രിക ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തെ എസ്.ഡി.പി.ഐ. പിന്തുണച്ചിരുന്നു. അതിനുശേഷം മണ്ഡലത്തിലും ജീവകാരുണ്യപ്രവർത്തനത്തിലും നിറഞ്ഞുനിന്ന സബാഹ് വൈകാതെ ഇടതുപാളയത്തിലെത്തി. അങ്ങനെയാണ് ഇത്തവണ എൽ.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്നത്. മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.എം. ഷാജിയാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി.

മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റായിരുന്ന കുന്നത്ത് മുഹമ്മദ്, മങ്കടയിൽ മഞ്ഞളാംകുഴിയെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ, സി.പി.എം. സംസ്ഥാനസെക്രട്ടറി പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് കുന്നത്ത് മുഹമ്മദിനെ എൽ.ഡി.എഫ്. പിന്തുണയ്ക്കുകയാണ്. ട്രക്ക് ചിഹ്നത്തിലാണ് മത്സരം.

Content Highlights: LDF independent candidates in Vengara and Mankada confirm they will accept votes from any political group including SDPI., Sabah Kundupuzhakkal (Vengara) emphasizes that in democracy, no vote is rejected., Kunnath Muhammed (Mankada) states that votes cannot be categorized as good or bad., Context regarding the political shift of candidates from previous affiliations to LDF support.