സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസ്; അതിനുള്ള സാധ്യത നിലനിൽക്കുന്നു-കെ.എൻ.എ ഖാദർ

#ന്യൂസ് ഡെസ്ക്
സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI
സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI

മലപ്പുറം:ഇടതുമുന്നണിയിലെ തർക്കങ്ങൾക്കിടെ സിപിഐക്ക് യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകൾ തുറന്നിട്ട് വീണ്ടും ലീഗ് നേതാക്കൾ. സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസാണെന്നും സഖ്യസാധ്യതകൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും മുസ്ലിംലീഗ് നേതാവ് കെ.എൻ.എ.ഖാദർ പറഞ്ഞു.

അതേസമയം മുന്നണിയിലേക്ക് ക്ഷണിക്കാൻ താൻ ആളല്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ലീഗ് മുഖപത്രത്തിലും കെ.എൻ.എ.ഖാദർ സിപിഐക്ക് യുഡിഎഫുമായുള്ള സഖ്യസാധ്യതകൾ വിവരിച്ച് ലേഖനമെഴുതിയിരുന്നു. ലേഖനം തന്റെ വ്യക്തിപരമായ നിരീക്ഷണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

'എന്റെ രാഷ്ട്രീയ അനുഭവങ്ങളിൽ നിന്നും സിപിഐയെ കുറിച്ചുള്ള എന്റെ ധാരണകളിൽ നിന്നും ഉണ്ടായ നിരീക്ഷങ്ങളാണ് ലേഖനത്തിലുള്ളത്. എൽഡിഎഫിലെ രണ്ട് ഘടകകക്ഷികൾ എന്ന നിലയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഒരു പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ മാത്രമല്ല, പ്രത്യയശാസ്ത്രപരമായ ധാരാളം തർക്കങ്ങൾ സിപിഐക്ക് ഉന്നയിക്കാൻ ഉണ്ട്. കേരളത്തിലെ രണ്ട് മുന്നണികളും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഒരു മുന്നണിയിൽ നിന്ന് മറ്റൊരു മുന്നണിയിലേക്ക് മാറിയാൽ യാതൊരു കാരണവശാലും അതൊരു രാഷ്ട്രീയമായ മാറ്റം ആവില്ല. അതൊരു സംഘടനാപരമായ ഒരു ഒരു പുനക്രമീകരണം മാത്രമേ ആയിത്തീരുകയുള്ളൂ. കോൺഗ്രസും സിപിഐയും തമ്മിലുള്ളത് ഒരു സ്വാഭാവിക സഖ്യമാണ്. അതിനുള്ള സാധ്യത എപ്പോഴും നിലനിൽക്കുകയാണ്' കെ.എൻ.എ ഖാദർ പറഞ്ഞു.

Content Highlights: Muslim League leader KN Kader hints at CPI's potential entry into the UDF., Claims Congress and CPI share a natural alliance, calling it an organizational reshuffle., Highlights ideological disputes between CPI and CPM within the LDF., Kader clarifies the statements are his personal observations based on political experience.