കോഴിക്കോട്ട് ട്രെയിനിന് നേരേ കല്ലേറ്; വിദ്യാർഥിനിക്ക് പരിക്ക്; താടിയെല്ല് പൊട്ടി,2 പല്ലുകൾ നഷ്ടമായി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം(ഇടത്ത്) പരിക്കേറ്റ വിദ്യാര്‍ഥിനി(വലത്ത്) | Photo: Mathrubhumi & Mathrubhumi News
പ്രതീകാത്മക ചിത്രം(ഇടത്ത്) പരിക്കേറ്റ വിദ്യാര്‍ഥിനി(വലത്ത്) | Photo: Mathrubhumi & Mathrubhumi News

കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്.

ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Content Highlights: Student seriously injured after stone pelting at Alappuzha-Kannur Express., Incident occurred between Kadalundi and Feroke., Suspected secondary incident involving Vande Bharat Express., Investigation by RPF and Railway Police is underway.